ഡൽഹി: പിഎൻബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്കൻ കോടതി തള്ളി. മജിസ്ട്രേറ്റിന് മുന്നിലേക്ക് വീൽ ചെയറിലാണ് ചോക്സി എത്തിയത്. ആന്റിഗ്വയിൽ നിന്നും തന്നെ തട്ടിക്കൊണ്ട് പോയി ഡൊമിനിക്കയിൽ പാർപ്പിക്കുകയായിരുന്നു എന്ന മെഹുൽ ചോക്സിയുടെ വാദം ഡൊമിനിക്കൻ കോടതി മുഖവിലക്കെടുത്തില്ല. ഇതോടെ മെഹുൽ ചോക്സിയെ ഉടൻ ഇന്ത്യക്ക് കൈമാറാനുള്ള സാധ്യതകൾ സജീവമായി.
അതേസമയം മെഹുൽ ചോക്സിക്കൊപ്പം കാണപ്പെട്ട യുവതിയെ ചുറ്റിപ്പറ്റിയും അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. ഇത് ചോക്സിയുടെ പുതിയ കാമുകിയാണ് എന്ന വാർത്തകളാണ് ഇവയിലധികവും. ഈ സാഹചര്യത്തിൽ മെഹുൽ ചോക്സിയുടെ ഭാര്യ പ്രീതി ചോക്സി വിശദീകരണവുമായി രംഗത്തെത്തി. അത് ചോക്സിയുടെ കാമുകിയല്ലെന്നും കുടുംബ സുഹൃത്താണെന്നും അവർ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ചോക്സിയെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനവും ഔദ്യോഗിക രേഖകളുമായി ഉദ്യോഗസ്ഥരെ ഇന്ത്യ ഡൊമിനിക്കയിലേക്ക് അയച്ചു എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. 2017-ൽ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി അവിടെ പൗരത്വം സ്വീകരിച്ച് താമസിച്ചു വരികയായിരുന്നു. പതിനാലായിരം കോടിയുടെ പി എൻ ബി വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായി ഇന്ത്യയിൽ നിന്നും മുങ്ങി ആന്റിഗ്വയിൽ കഴിഞ്ഞു വരികയായിരുന്ന ചോക്സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.
വിവാദ വ്യവസായി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഇന്ത്യയിൽ നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post