കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് കുവൈത്ത് മെഡിക്കൽ സഹായം തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അടുത്തയാഴ്ച കുവൈത്ത് സന്ദർശിച്ചേക്കും. കഴിഞ്ഞ മാസം കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ഇന്ത്യ സന്ദർശിച്ചിരുന്നു. കോവിഡ് ഒന്നാം തരംഗത്തിൽ ഇന്ത്യ കുവൈത്തിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചിരുന്നു.
രണ്ടാം തരംഗം ഇന്ത്യക്ക് ദുരിതം വിതച്ച് വീശിയടിച്ചപ്പോൾ സുഹൃദ്രാജ്യമായ കുവൈത്തും ഐക്യദാർഢ്യവുമായി രംഗത്തെത്തി. കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന ഇന്ത്യക്ക് സഹായം നൽകാൻ കുവൈത്ത് സംഭാവന കാമ്പയിൻ നടത്തുന്നുണ്ട്. ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഏറ്റവും കൂടുതൽ സഹായം അയക്കുന്ന രാജ്യങ്ങളിലൊന്നും കുവൈത്ത് ആണ്. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കറുകളും ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് വിമാന മാർഗവും കപ്പൽ മാർഗവും കുവൈത്തിൽനിന്ന് കൊണ്ടുപോകുന്നത്.
2800 മെട്രിക് ടൺ ഓക്സിജൻ കുവൈത്തിൽനിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രിതല സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നത് കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ പ്രവാസി ഇന്ത്യക്കാർക്കും ഗുണകരമാണ്. ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
Discussion about this post