ഡൽഹി : 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിംഗ് സ്വര്‍ണ മെഡല്‍ ജേതാവായ ഡിങ്കോ സിംഗ് (42) അന്തരിച്ചു. കരളില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് 2017മുതല്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹിയിലെത്തിയിരുന്നു. പിന്നീട് ഇംഫാലിലേക്ക് മടങ്ങിയെങ്കിലും ഏപ്രിലില്‍ നില വഷളായതോടെ ഹെലികോപ്റ്ററില്‍ വീണ്ടും ഡല്‍ഹിയിലെത്തിച്ചു. ഇടയ്ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. കഴിഞ്ഞവര്‍ഷം കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് രോഗമുക്തനായിരുന്നു.
1997ല്‍ രാജ്യാന്തര ബോക്‌സില്‍ അരങ്ങേറിയ ഡിങ്കോ 1998ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് ശ്രദ്ധേയനായത്. 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡിങ്കോയിലൂടെ ബോക്‌സിങ്ങില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമണിഞ്ഞത്. അതേവര്‍ഷം തന്നെ രാജ്യം അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചു. 2013ല്‍ പത്മശ്രീ സമ്മാനിച്ചു. ഇന്ത്യന്‍ നേവിയില്‍ ജീവനക്കാരനായിരുന്ന ഡിങ്കോ പില്‍ക്കാലത്ത് മേരി കോം ഉള്‍പ്പെടെ താരങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രചോദനമായി. കുറച്ചുകാലം പരിശീലകനായി ജോലി ചെയ്‌തെങ്കിലും അര്‍ബുദ ബാധിതനായതോടെ അതുപേക്ഷിച്ചു.
ഡിങ്കോ സിംഗിന്റെ വിയോഗത്തില്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, ഒളിമ്പിക് ബോക്‌സിംഗ് ചാമ്പ്യൻ വിജേന്ദ്രര്‍ സിംഗ് എന്നിവര്‍ അനുശോചിച്ചു. ‘രാജ്യം കണ്ട ഏറ്റവും മികച്ച ബോക്‌സര്‍മാരില്‍ ഒരാളായിരുന്നു ഡിങ്കോ സിംഗ്. ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ അദ്ദേഹത്തിന്റെ നേട്ടം ബോക്‌സിംഗിലേക്ക് കുടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിച്ചു’ കേന്ദ്രമന്ത്രി അനുസ്മരണകുറിപ്പില്‍ പറഞ്ഞു.
Discussion about this post