ഡൽഹി: മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ മറീനുകൾ വെടിവച്ചു കൊലപ്പെടുത്തിയ എൻറിക ലെക്സി കടൽക്കൊല കേസിലെ എല്ലാ നടപടികളും നഷ്ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി നൽകിയ സാഹചര്യത്തിൽ
അവസാനിപ്പിച്ചതായി സുപ്രീം കോടതി.
2012 ഫെബ്രുവരി 15ന് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്‍, മസിമിലാനോ ലത്തോര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ വിചാരണ ഇറ്റലിയില്‍ നടത്താനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനും കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് രാജ്യാന്തര ട്രിബ്യൂണല്‍ വിധിച്ചത്.
നഷ്ടപരിഹാരത്തുക കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും നിർദേശം നൽകി. ഇതിൽ 4 കോടി രൂപ വീതം നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്കും 2 കോടി സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്കും നൽകണമെന്നാണ് നിർദേശം. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
സുപ്രീം കോടതിയിൽ 5 കേസുകളാണ് ഇതു സംബന്ധിച്ച് ഉണ്ടായിരുന്നത്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നഷ്ടപരിഹാരത്തുക ലഭിച്ചശേഷം തീരുമാനമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. ഇറ്റലി കേന്ദ്ര സർക്കാരിനു നൽകിയ തുക കോടതിയിൽ അടച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത അറിയിച്ചതിനു പിന്നാലെയാണ് നടപടികളെല്ലാം അവസാനിപ്പിച്ചാതായി കോടതി ഉത്തരവിട്ടത്.
Discussion about this post