കൊല്‍ക്കൊത്ത: ബംഗാളിലെ മാല്‍ദയിൽ മാതാപിതാക്കളെയും മുത്തശ്ശിയേയും ഇളയ സഹോദരിയേയും കൊലപ്പെടുത്തി വീടിന്റെ ഗോഡൗണില്‍ മറവ് ചെയ്ത 19 കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. മൂത്ത സഹോദരനെ കൊലപ്പെടുത്താന്‍ നടത്തിയ നീക്കം പരാജയപ്പെട്ടതോടെയാണ് കൂട്ടക്കൊല പുറംലോകമറിയുന്നത്. സഹോദരന്റെ പരാതിയിലാണ് പ്രതി ആസിഫ് മുഹമ്മദ് (19) പിടിയിലായത്
21കാരനായ സഹോദരന്‍ ആരിഫിനെ (21) കൊലപ്പെടുത്താനുള്ള ശ്രമം പാളിയതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഭയന്നുപോയ ആരിഫ് ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഇന്നലെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഫെബ്രുവരി 28നാണ് ആസിഫ് കുടുംബത്തിലെ നാല് പേരെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം ഗോഡൗണില്‍ കുഴിച്ചിട്ടതെന്ന് ആരിഫ് പറയുന്നു. സഹോദരങ്ങളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഗോഡൗണ്‍ പരിശോധിച്ച് മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുക്കും.
മൂന്നാല് മാസങ്ങളായി കുടുംബാംഗങ്ങളെ ഒന്നും പുറത്തുകാണാനില്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇക്കാര്യം ആസിഫിനോട് ചോദിച്ചപ്പോള്‍ കൊല്‍ക്കൊത്തയില്‍ അടുത്തകാലത്ത് വാങ്ങിയ ഫ്‌ളാറ്റിലേക്ക് അവര്‍ താമസം മാറ്റിയെന്നാണ് പറഞ്ഞിരുന്നത്. പത്താം ക്ലാസ് വരെയാണ് ആസിഫ് പഠിച്ചിട്ടുള്ളത്. അതിനു ശേഷം ലാപ്‌ടോപ്പ് വാങ്ങിക്കൊടുക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതോടെ ആസിഫ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.
തിരിച്ചെത്തിയ ആസിഫിന് വീട്ടുകാര്‍ വിലകൂടി കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങിനല്‍കിയിരുന്നു. താന്‍ ഒരു ആപ് സൃഷ്ടിക്കുകയാണെന്നും അതുവഴി സമ്പന്നനാകാന്‍ കഴിയുമെന്നും ആസിഫ് മാതാപിതാക്കളോട് പറഞ്ഞിരുന്നു. അടുത്തകാലത്ത് ഇയാള്‍ കുറച്ച് ഭൂമി വില്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.
Discussion about this post