ചെന്നൈ: താൻ പഠിച്ചിറങ്ങിയ കലാലയത്തോടുള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാതെ കോടികളുടെ ഓഹരി സമ്മാനമായി നൽകി മാതൃകയായിരിക്കുകയാണ് ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. കൃഷ്ണ ചിവുകുല. കൃഷ്ണ ചിവുകുല സ്ഥാപിച്ച പ്രിസിഷൻ എഞ്ചിനീയറിംഗ് കമ്പനിയായ ഇന്തോ-എംഐഎം (Indo-MIM) ഓഹരി വിപണിയിൽ ചരിത്രവിജയത്തോടെ ലിസ്റ്റ് ചെയ്തതോടെ, ഐഐടി മദ്രാസിന് ഓഫർ ഫോർ സെയിലിലൂടെ (OFS) മാത്രം ലഭിക്കുന്നത് 112 കോടിയോളം രൂപയാണ്. ഭാരതത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ഐപിഒ വഴി ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.
1970-ൽ ഐഐടി മദ്രാസിൽ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ എം.ടെക് പൂർത്തിയാക്കിയ ഡോ. കൃഷ്ണ ചിവുകുല, 2024 ഫെബ്രുവരിയിലാണ് തന്റെ കമ്പനിയുടെ 46.15 ലക്ഷം ഓഹരികൾ സൗജന്യമായി സ്ഥാപനത്തിന് കൈമാറിയത്. അന്ന് ഏകദേശം 228 കോടി രൂപ മൂല്യം കണക്കാക്കിയിരുന്ന ഈ സമ്മാനം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂർവ്വ വിദ്യാർത്ഥി സംഭാവനകളിൽ ഒന്നായിരുന്നു. ഇതിന് ആദരവായി ക്യാമ്പസിലെ ഒരു ബ്ലോക്കിന് ഐഐടി മദ്രാസ് കൃഷ്ണ ചിവുകുലയുടെ പേരുനൽകി ആദരിക്കുകയും ചെയ്തിരുന്നു.
37-ാം വയസ്സിൽ ഉയർന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം ആജീവനാന്ത സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചാണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് കടന്നത്. 1996-ൽ തുടങ്ങിയ ഇന്തോ-എംഐഎം ഇന്ന് ലോകമെമ്പാടുമുള്ള 55-ഓളം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന, 4,320 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ള ആഗോള കമ്പനിയാണ്. ജൂലൈ 30-ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികൾ മികച്ച നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ഓഹരി വിപണിയിലൂടെ ലഭിച്ച ഈ തുക ഐഐടി മദ്രാസിലെ അത്യാധുനിക ഗവേഷണങ്ങൾക്കും അന്താരാഷ്ട്ര സ്കോളർഷിപ്പുകൾക്കുമായി വിനിയോഗിക്കും. വിജയിച്ച ശേഷവും സ്വന്തം മാതൃസ്ഥാപനത്തെയും സഹജീവികളെയും മറക്കാത്ത കൃഷ്ണ ചിവുകുലയുടെ കഥ വരുംതലമുറയിലെ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്.








