ഡൽഹി : ജമ്മു വിമാനത്താവള സ്ഫോടനത്തിന്റെ നടുക്കം മാറും മുൻപേ പുൽവാമയിൽ ഭീകരാക്രമണം. സ്പെഷ്യൽ പൊലീസ് ഓഫീസർ ഫയാസ് അഹമ്മദും ഭാര്യയുമാണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകൾക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രി അവന്തിപ്പുരയിലെ വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരർ ഉണ്ടായിരുന്നെന്നാണ് വിവരം. വെടിയേറ്റ കുടുംബത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ശ്രീനഗറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് ഫയാസ് പ്രവർത്തിച്ചിരുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും അതിനായി ഗ്രാമീണരെ ഒപ്പം നിർത്താനും ഒക്കെയാണ് കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. രണ്ട് ആക്രമണങ്ങളുണ്ടായത് ശ്രീനഗറിലായിരുന്നു.
Discussion about this post