കേപ്ടൗണ്‍: ഒരു സ്ത്രീക്ക് ഒന്നിലധികം ഭർത്താക്കന്മാരെ അനുവദിക്കുന്ന നിയമനിർമാണത്തിന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
സ്വവര്‍ഗ വിവാഹവും പുരുഷന്‍മാര്‍ക്ക് ബഹുഭാര്യത്വവും അനുവദിക്കുന്ന ലിബറല്‍ ഭരണഘടനയാണ് ദക്ഷിണാഫ്രിക്കയില്‍ നിലവിലുള്ളത്. എന്നാൽ സ്ത്രീകളൾക്ക് ഒരു ഭർത്താവ് മാത്രമേ പാടുള്ളു എന്നാണ് നിയമം. ഇക്കാര്യത്തിൽ തുല്യ നിീതി വേണമെന്ന ലിംഗനീതി അവകാശപ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സർക്കാർ പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച കരട് റിപ്പോര്‍ട്ടിലാണ് (ഗ്രീന്‍ പേപ്പര്‍) സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാർ ആകാമെന്ന നിർദേശം വെച്ചിരിക്കുന്നത്. സംഭവം രാജ്യത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യത്തെ വിവാഹ നിയമം പരിഷ്‌കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യാഥാസ്ഥിതിക വിഭാഗങ്ങളും ചില മതവിഭാഗങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘ഇത് ആഫ്രിക്കന്‍ സംസ്‌കാരത്തെ നശിപ്പിക്കും. ഇത്തരം വിവാഹങ്ങളിലൂടെ ഉണ്ടാകുന്ന മക്കളുടെ കാര്യമെന്താകും. അവരുടെ ഐഡന്റിറ്റി എങ്ങനെ തിരിച്ചറിയും. ഒരു സ്ത്രീക്ക് പുരുഷന്റെ വേഷം കൈകാര്യം ചെയ്യാനാവില്ല’ യാഥാസ്ഥികനായിട്ടുള്ള മൂസാ മെസലുകു ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലെ സാന്നിധ്യമായ ഇയാള്‍ക്ക് നാല് ഭാര്യമാരുണ്ട്.
സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ എന്നത് അസ്വീകാര്യമാണെന്ന് ആഫ്രിക്കന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കെന്നെത്ത് മെഷോ പറഞ്ഞു. ‘ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ട സമ്പ്രദായമാണ്. പക്ഷേ ബഹുഭര്‍തൃത്വം അങ്ങനെയല്ല. ഒന്നിലധികം ഭര്‍ത്താക്കന്‍മാരുമായി ജീവിക്കാനാകില്ല. കാരണം പുരുഷന്‍മാര്‍ അസൂയാലുക്കളും സ്വാര്‍ത്ഥന്‍മാരുമാണ്’ അദ്ദേഹം പറഞ്ഞു.
ഇതിന്റെ ബുദ്ധിമുട്ട് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ, ഒരു കുട്ടി ജനിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ പിതാവാരാണെന്ന് കണ്ടെത്തനാകൂവെന്ന് ഇസ്ലാമിക് അല്‍ ജമാ പാര്‍ട്ടി നേതാവ് ഗനീഫ് ഹെന്‍ഡ്രിക് പറഞ്ഞു.
ഏതായാലും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് രേഖയിലെ പുതിയ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബഹുഭര്‍തൃത്വത്തിന് പുറമെ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം അനുവദിക്കുന്ന നിലവിലെ നിയമം തിരുത്താനും കരട് രേഖ നിര്‍ദേശിക്കുന്നുണ്ട്.
Discussion about this post