തിരുവനന്തപുരം: സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. കേരളത്തിലുടനീളം ക്രിമിനലുകള്‍ തടിച്ചു കൊഴുക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ക്രിമിനല്‍ സംഘങ്ങളും കുറ്റവാളികളും ഗ്രാമങ്ങളിലും അനുദിനം പിടി മുറുക്കികൊണ്ടിരിക്കുന്നു. ജയില്‍പ്പുള്ളികള്‍ ജയിലില്‍ ഇരുന്നു കൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കുന്ന അത്ഭുത സംഭവങ്ങള്‍ക്ക് കേരളം സാക്ഷിയാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
”ജയിലുകള്‍ കുറ്റവാളികള്‍ക്ക് സുഖവാസ കേന്ദ്രങ്ങളായി. കൊടും കുറ്റവാളികളെ ആരാധിക്കുന്ന ഒരു തലമുറ സൈബറിടങ്ങളില്‍ നിറഞ്ഞാടുകയാണ്. ഉത്തര കേരളത്തിലെ കുപ്രസിദ്ധ കൊലയാളികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ പതിനായിരങ്ങള്‍ നല്കുന്ന പിന്തുണ കേരളത്തെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലായി.
കേരളത്തിലൈ ക്രിമിനല്‍ വല്ക്കരണവും ക്രിമിനലുകള്‍ക്കു രാഷ്ടീയ നേതൃത്വം നല്കുന്ന സംരക്ഷണവും പിന്തുണയുമാണ് ഈ ജീര്‍ണ്ണതയുടെ മൂല കാരണം. കോളജ് ക്യാമ്പസ്സുകള്‍ കുപ്രസിദ്ധ കുറ്റവാളികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ യൂണിവെഴ്സിറ്റി കോളേജ് കേരളത്തിന് കാണിച്ചു കൊടുത്തിട്ടുണ്ട്. ഏതു കുറ്റകൃത്യങ്ങളും നടത്താന്‍ മടിയില്ലാത്ത ക്രിമിനല്‍ കൂട്ടങ്ങള്‍ക്ക് രാഷ്ടീയ അഭയം നല്കുന്നതില് സിപിഎം തന്നെയാണു മുന്‍പന്തിയിലാണ്.
കള്ളകടത്ത്, മയക്കുമരുന്നു കച്ചവടം, സ്ത്രീ പീഢനം ഇവ എല്ലാം നിത്യ സംഭവങ്ങളായി മാറി ഇരിക്കുന്നു. അവ തടയേണ്ട ഏജന്‍സികളും ഉദ്യോഗസ്ഥ വൃന്ദവുമെല്ലാം രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ നിസ്സഹായരായി നില്ക്കുന്നു. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കുട ചൂടുന്ന പാര്‍ട്ടിയായി സി. പി. എം. മാറിയിരിക്കുന്നു. ആപല്‍ക്കരമായ ദിശയിലേക്കാണ് സാക്ഷര കേരളം ദ്രുതഗതിയില്‍ നീങ്ങി കൊണ്ടിരിക്കുന്നത്. പൊതു സമൂഹവും രാഷ്ട്രീയ നേതൃത്വവും ഈ ജീര്‍ണ്ണതക്കെതിരെ ശക്തിയായി നിലപാട് എടുക്കുകയും നിതാന്ത ജാഗ്രത പാലിക്കുകയും ചെയ്തില്ലങ്കില്‍ കേരളം ക്രിമിനളുകളുടെ നാടെന്ന നിലയിലേക്കു നിപതിക്കും. നാട് കടുത്ത വില കൊടുക്കേണ്ടി വരും.”
Discussion about this post