ഇന്ത്യന്‍ വോട്ടിംഗ് രീതിയെ ജനാധിപത്യമാണോ മതാധിപത്യമേണാ കൂടുതല്‍ സ്വാധീനിക്കുന്നത് എന്ന ചോദ്യം ദീര്‍ഘകാലമായി ഉയരുമ്പോളും, അധികാരത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം മതത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതായി ഒരു അമേരിക്കന്‍ സ്ഥാപനം നടത്തിയ സര്‍വേയിൽ പറയുന്നു. ഇന്ത്യയിലെ ഹിന്ദുക്കള്‍ ബിജെപിയ്ക്കും മുസ്‌ളീങ്ങളും ക്രിസ്ത്യാനികളും സിഖുകാരും കോണ്‍ഗ്രസിനും പ്രാമുഖ്യം കല്‍പ്പിക്കുന്നതായുള്ള പ്രതികരണമാണ് സര്‍വേയില്‍ വ്യക്തമാകുന്നത്.
ടൈംസ് ഓഫ് ഇന്ത്യയാണ് സര്‍വേ പ്രസിദ്ധീകരിച്ചത്. 2019 ല്‍ വോട്ടു ചെയ്തതിനെ ആസ്പദമാക്കിയിരുന്നു സര്‍വേയിലെ ചോദ്യങ്ങള്‍. ജയിക്കുന്ന പാര്‍ട്ടിക്കാണ് വോട്ടു ചെയ്തതെന്നായിരുന്നു പലരുടേയും മറുപടി. സര്‍വേയില്‍ പ്രതികരിച്ച പകുതിയോളം ഹിന്ദുവോട്ടര്‍മാരും ബിജെപിയ്ക്ക് വോട്ടു ചെയ്‌തെന്നായിരുന്നു പ്രതികരിച്ചത്. മുസ്‌ളീങ്ങളില്‍ 30 ശതമാനവും 30 ശതമാനം ക്രിസ്ത്യാനികളും 33 ശതമാനം സിഖുകാരും 2019 ല്‍ വോട്ടുചെയ്തതായി പ്രതികരിച്ചു.
2019 ല്‍ ഹിന്ദുക്കളില്‍ 49 ശതമാനവും ബിജെപിയ്ക്കായിരുന്നു വോട്ടു ചെയ്തത്. 13 ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ടു ചെയ്തത്. മുസ്‌ളീങ്ങളില്‍ 30 ശതമാനം പേരും കോണ്‍ഗ്രസിന് വോട്ടു ചെയ്തപ്പോള്‍ മുസ്‌ളീങ്ങളില്‍ 19 ശതമാനമാണ് ബിജെപിയ്ക്ക് വോട്ടു ചെയ്തത്. എട്ടു ശതമാനം തൃണമൂല്‍ കോണ്‍ഗ്രസിനും വോട്ടു ചെയ്തു. ക്രിസ്ത്യാനികള്‍ക്ക് ഇടയില്‍ 30 ശതമാനവും കോണ്‍ഗ്രസിനായിരുന്നു വോട്ടു ചെയ്തത്. 14 ശതമാനം വൈഎസ്‌ആര്‍ കോണ്‍ഗ്രസിനും 12 ശതമാനം ടിആര്‍എസിനും വോട്ടു ചെയ്തപ്പോള്‍ ബിജെപിയ്ക്ക് വോട്ടു ചെയ്ത ക്രിസ്ത്യാനികള്‍ വെറും 10 ശതമാനമായിരുന്നു.
സിഖ് സമുദായത്തില്‍ 33 ശതമാനവും കോണ്‍ഗ്രസിനൊപ്പമാണ്. ബിജെപിയ്ക്ക് 19 ശതമാനം സിഖുകാര്‍ മാത്രമാണ് വോട്ടു ചെയ്തത്. 16 ശതമാനം എസ്‌എഡിയ്ക്കും വോട്ടു ചെയ്തു. ബുദ്ധമതക്കാരില്‍ 29 ശതമാനം മാത്രമാണ് ബിജെപിയ്ക്ക് വോട്ടു ചെയ്തത്. കോണ്‍ഗ്രസിന് 24 ശതമാനവും വോട്ടു ചെയ്തു. ബിഎസ്പിയ്ക്ക് വോട്ടു ചെയ്ത ബുദ്ധമതക്കാരുടെ ശതമാനം 14 മാത്രമാണ്.
ഇന്ത്യയുടെ പ്രശ്‌നം പരിഹരിക്കാന്‍ ജനാധിപത്യ രീതിയില്‍ രൂപീകരിച്ച സര്‍ക്കാരാണോ കരുത്തുറ്റ നേതാവാണോ കൂടുതല്‍ അഭികാമ്യം എന്നും സര്‍വേയില്‍ ചോദ്യമുണ്ടായി. 46 ശതമാനം പേര്‍ ജനാധിപത്യ സര്‍ക്കാര്‍ എന്ന് മറുപടി നല്‍കിയപ്പോള്‍ കരുത്തുറ്റ ഭരണാധികാരി എന്ന് പ്രതികരിച്ചത് 48 ശതമാനം പേരായിരുന്നു. ചോദ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന് പ്രതികരിച്ച 46 ശതമാനത്തെ സാമുദായികമായി വേര്‍ തിരിച്ചപ്പോള്‍ കിട്ടിയത് ഇങ്ങിനെയായിരുന്നു.
ഹിന്ദുക്കള്‍ 45 ശതമാനം, മുസ്‌ളീങ്ങള്‍ 49 ശതമാനം, ക്രിസ്ത്യാനികള്‍ 49 ശതമാനം, സിഖുകാര്‍ 54 ശതമാനം, ബുദ്ധിസ്റ്റുകള്‍ 57 ശതമാനം, ജൈനര്‍ 49 ശതമാനം. കരുത്തുറ്റ ഭരണാധികാരി എന്ന് പ്രതികരിച്ച 48 ശതമാനത്തില്‍ 50 ശതമാനവും ഹിന്ദുക്കളായിരുന്നു. 45 ശതമാനം മുസ്‌ളീങ്ങള്‍, 47 ശതമാനം ക്രിസ്ത്യാനികള്‍, 37 ശതമാനം സിഖുകാര്‍, 40 ശതമാനം ബുദ്ധിസ്റ്റുകള്‍, ജൈനര്‍ 46 ശതമാനം എന്നിങ്ങനെയായിരുന്നു മറുവശത്തെ കണക്കുകള്‍.
ഇന്ത്യയുടെ ഭാഗങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നത് വെറും 19 ശതമാനം മാത്രമാണ്. അതേസമയം വടക്കന്‍ ഭാഗത്ത് മൂന്നില്‍ രണ്ടു പേരായ 68 ശതമാനവും ബിജെപിയ്ക്ക് വോട്ടു ചെയ്യുമ്ബോള്‍ മദ്ധ്യ ഇന്ത്യയില്‍ 65 ശതമാനവും ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നു. കിഴക്ക് ഭാഗത്ത് 46 ശതമാനം, പടിഞ്ഞാറ് 56 ശതമാനം, വടക്കുകിഴക്ക് ഭാഗത്ത് 73 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.
മതം കുടിക്കലരുന്ന ഇന്ത്യന്‍ ദേശീയതയില്‍ ഹിന്ദി സംസാരിക്കുന്നവരെ പരിഗണിക്കുന്ന കാര്യത്തിലും സര്‍വേ നടന്നിരുന്നു. ഇന്ത്യാക്കാര്‍ ഹിന്ദുക്കളായിരിക്കണം എന്ന് വിശ്വസിക്കുന്ന 64 ശതമാനം ആണ്. ഹിന്ദി സംസാരിക്കുന്നവര്‍ എന്ന് 59 ശതമാനവും രണ്ടും പ്രധാനമാണെന്ന് വിശ്വസിക്കുന്നവര്‍ 51 ശതമാനവുമാണ്.
രാഷ്ട്രീയക്കാര്‍ മതപരമായ സ്വാധീനത്തില്‍ നില്‍ക്കുന്നവരായിരിക്കണമെന്ന് പ്രതികരിച്ചത് 62 ശതമാനമാണ്. രാഷ്ട്രീയക്കാര്‍ക്ക് നല്ല മതസ്വാധീനം വേണമെന്ന് 29 ശതമാനവും മതകാര്യങ്ങളില്‍ നിന്നും പുറത്ത് നില്‍ക്കണമെന്ന് പറയുന്നവര്‍ 31 ശതമാനവുമാണ്.
ദേശീയ പ്രശ്‌നമായി തൊഴിലില്ലായ്മയെയാണ് ഏറ്റവും കൂടുതല്‍ പേര്‍ പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ മൂന്ന് മതക്കാരും സമാനത കാട്ടുന്നു. ഏറ്റവും വലിയ പ്രശ്‌നമായി അഴിമതിയെ കണക്കാക്കുന്നത് 76 ശതമാനമാണ്. കുറ്റകൃത്യങ്ങളെന്ന് 76 ശതമാനം, സ്ത്രീകള്‍ക്ക് എതിരേയുള്ള അക്രമമെന്ന് 75 ശതമാനവും പരിഗണിക്കുന്നു. തൊഴിലില്ലായ്മയെ 84 തെമാനമാണ് കരുതുന്നത്. വര്‍ഗ്ഗീയ സംഘര്‍ഷത്തെ 65 ശതമാനവും പരിഗണിക്കുന്നു.
അമേരിക്കന്‍ ഗവേഷണ കേന്ദ്രം പ്രായപൂര്‍ത്തിയായ 29,999 ഇന്ത്യാക്കാരിലായിരുന്നു സര്‍വേ നടന്നത്. 22,975 ഹിന്ദുക്കളും 3,336 മുസ്‌ളീങ്ങളും, 1,782 സിഖുകാര്‍, 1,011 ക്രിസ്ത്യാനികള്‍, 719 ബുദ്ധിസ്റ്റുകള്‍, 109 ജെയ്‌നന്‍മാ, മറ്റു മതങ്ങളില്‍ നിന്നുള്ള 67 പേര്‍ എന്നിവര്‍ക്കിടയില്‍ 2019 നവംബര്‍ 17 നും 2020 മാര്‍ച്ചിനും ഇടയില്‍ ആയിരുന്നു സര്‍വേ. 2019 തെരഞ്ഞെടുപ്പിനും കശ്മീരിനെ വേര്‍പെടുത്തിയതിനും പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനും ശേഷമായിരുന്നു സര്‍വേ.
Discussion about this post