കൊച്ചി : രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനും അതിനു മുകളിലായി നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് നാടിനു സമർപ്പിക്കും. ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനാണു പൊതു പങ്കാളിത്തത്തോടെ മുഖം മിനുക്കിയത്. റെയിൽവേ സ്റ്റേഷനു മുകളിൽ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു സ്ഥാപിച്ചിരിക്കുന്നത്. 790 കോടി രൂപയാണു നിർമാണ ചെലവ്.
സ്റ്റേഷനു സമീപമുള്ള മഹാത്മ മന്ദിർ കൺവൻഷൻ സെന്ററിൽ സമ്മേളനങ്ങൾക്കും മറ്റും വരുന്നവരെ ലക്ഷ്യമിട്ടാണു ഹോട്ടൽ സ്ഥാപിച്ചത്. ഗുജറാത്ത് സർക്കാരിന്റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്റ് കോർപറേഷൻ (ഐആർഎസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള 2 ടവറുകളും 9 നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്റെയാണു ഹോട്ടൽ.
2017 ജനുവരിയിൽ പ്രധാനമന്ത്രി മോദി തന്നെയാണു പദ്ധതിക്കു തറക്കില്ലിട്ടത്. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് 254 കോടി രൂപ ചെലവായി. ഐആർഎസ്ഡിസിയാണു പദ്ധതിയുടെ നോഡൽ ഏജൻസി. ഭോപ്പാലിലെ ഹബീബ്ഗഞ്ച് സ്റ്റേഷൻ വികസനവും അവസാന ഘട്ടത്തിലാണ്. ഡൽഹി ആനന്ദ് വിഹാർ, ചണ്ഡിഗഡ് സ്റ്റേഷനുകളും സമാന രീതിയിൽ നവീകരിക്കുന്നുണ്ട്.
കേരളത്തിലും പദ്ധതിയുണ്ട്, നടപ്പായില്ല
സ്റ്റേഷൻ നവീകരണത്തിനു കേരളത്തിൽനിന്നും വിവിധ സ്റ്റേഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പദ്ധതികളൊന്നും മുന്നോട്ടു പോയിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനാണു കേരളത്തിൽനിന്ന് ആദ്യമായി ഇത്തരത്തിൽ വികസിപ്പിക്കാൻ നടപടി ആരംഭിച്ചത്. എന്നാൽ യൂണിയനുകളുടെ എതിർപ്പും സമരവും മൂലം പദ്ധതി മുന്നോട്ടു പോയിട്ടില്ല. റെയിൽവേ ഭൂമി സ്വകാര്യ കമ്പനികൾക്കു ലീസിനു കൊടുക്കുന്നതിനെതിരെയാണു പ്രതിഷേധം.
60 വർഷത്തേക്കു പാട്ടത്തിനാണു റെയിൽവേ ഭൂമി നൽകുന്നത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്കു മുകളിലുള്ള എയർ സ്പെയ്സോ ലഭ്യമായ മറ്റു ഭൂമിയോ കമ്പനികൾക്കു വാണിജ്യാവശ്യത്തിന് ഉപയോഗിക്കാം. സ്റ്റേഷൻ നവീകരിക്കേണ്ട ചുമതലയും പാർക്കിങ്, ക്ലീനിങ് ചുമതലകളും കമ്പനികൾക്കായിരിക്കും. എറണാകുളം ജംക്‌ഷൻ, കൊല്ലം, തിരുവനന്തപുരം, എറണാകുളം ടൗൺ, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിലും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിൽ എറണാകുളം സ്റ്റേഷന്റെ നവീകരണത്തിന് 4 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു പദ്ധതിയുടെ നോഡൽ ഏജൻസിയായ റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി (ആർഎൽഡിഎ) അറിയിച്ചു. എല്ലാ പ്രധാന സ്റ്റേഷനുകളും ഇത്തരത്തിൽ വികസിപ്പിക്കാനായി വിമാനത്താവള മാതൃകയിൽ യൂസർഫീ ഏർപ്പെടുത്തുന്നതും റെയിൽവേയുടെ പരിഗണനയിലുണ്ട്. വികസനം വന്നാലും ഇല്ലെങ്കിലും യൂസർ ഫീ കൊടുക്കേണ്ടി വരും.
വ്യത്യസ്ത ക്ലാസുകളിൽ യാത്ര ചെയ്യുന്നവരിൽനിന്നു 10 മുതൽ 35 രൂപ വരെ യൂസർ ഫീ ഈടാക്കാനാണ് ആലോചന. സ്റ്റേഷൻ നവീകരണത്തിനുള്ള തുകയിൽ റെയിൽവേ വിഹിതം ഇങ്ങനെ കണ്ടെത്താനാണു നീക്കം. സ്റ്റേഷൻ നവീകരണ പദ്ധതി ആർഎൽഡിഎ, ഐആർഎസ്ഡിസി, എസ്പിവികൾ, ജോയിന്റ് വെഞ്ച്വർ കമ്പനികൾ എന്നിവ വഴിയാണു റെയിൽവേ നടപ്പാക്കുക.
എറണാകുളം മാർഷലിങ് യാഡിലും പദ്ധതി
ഗ്രീൻഫീൽഡ് പ്രോജക്ടായി എറണാകുളം മാർഷലിങ് യാഡിനെ ആധുനിക ടെർമിനലായി വികസിപ്പിക്കാനുള്ള സാധ്യതാ പഠനം കെ–റെയിൽ പൂർത്തിയാക്കിയെങ്കിലും ഡിപിആർ ഘട്ടത്തിലേക്കു കടന്നിട്ടില്ല. ഇവിടെ വാണിജ്യ സമുച്ചയങ്ങളോടൊപ്പം പുതിയ റെയിൽവേ സ്റ്റേഷനും സ്ഥാപിക്കാനുള്ള പദ്ധതിയാണു തയാറാക്കിയിരുന്നത്. 110 ഏക്കർ ഭൂമിയാണു റെയിൽവേയ്ക്ക് ഇവിടെയുള്ളത്.
വൈറ്റിലയിൽനിന്നു ഒരു കിലോമീറ്റർ ദൂരം മാത്രമാണു നിർദിഷ്ട ടെർമിനലിലേക്കുള്ളത്. സാധ്യതാ റിപ്പോർട്ട് നൽകി 7 മാസം കഴിഞ്ഞിട്ടും ഡിപിആർ തയാറാക്കാൻ ദക്ഷിണ റെയിൽവേ നടപടിയെടുത്തിട്ടില്ല. തിരുവനന്തപുരം ഡിവിഷന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണു ദക്ഷിണ റെയിൽവേ. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി 1654 കോടി രൂപയുടെ നിക്ഷേപമാണു റെയിൽവേയ്ക്കു നേടി കൊടുക്കുക. ഇതിൽ 325 കോടി രൂപ സ്റ്റേഷൻ നിർമാണത്തിനും വികസനത്തിനുമാണ് ചെലവഴിക്കുക.
അനുമതി ലഭിച്ചാൽ 3 വർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കാൻ കഴിയും. രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഷൻ സമുച്ചയമാണു കെ–റെയിൽ മാർഷലിങ് യാഡിൽ നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള കോച്ചിങ് ഡിപ്പോ നിലനിർത്തി 4 പ്ലാറ്റ്ഫോമുകൾ, 2 സ്റ്റേബിളിങ് ലൈനുകൾ, 1 പിറ്റ്‌ലൈൻ, 2 പാർസൽ ലൈൻ എന്നിവയാണു ശുപാർശ ചെയ്തിരിക്കുന്നത്. തമ്മനം–പുല്ലേപ്പടി റോഡ് 4 വരിയായി വികസിപ്പിക്കുന്നതിനാൽ സ്റ്റേഡിയം ലിങ്ക് റോഡ് വഴിയും വളരെ പെട്ടെന്നു സ്റ്റേഷനിൽ എത്തിച്ചേരാനാകും.
Discussion about this post