ഡൽഹി: സുപ്രീം കോടതി നടപടിക്രമങ്ങൾ ഉടൻ തന്നെ തത്സമയം ജനങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി പ്രവർത്തനങ്ങൾ തത്സമയം കാണുന്നതിനുള്ള സംവിധാനം വെർച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് എം ആർ ഷാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കോടതി നടപടികളുടെ തത്സമയ സംപ്രേഷണം സുതാര്യത വർദ്ധിപ്പിക്കമെന്ന് ജസ്റ്റിസ് എൻവി രമണ പറഞ്ഞു. നിലവിൽ കോടതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. പലപ്പോഴും കോടതിയുടെ നിരീക്ഷണങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ജനങ്ങൾക്ക് കോടതി നടപടികൾ നേരിട്ട് കാണാൻ സാധിക്കാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകളിൽ കോടതിയുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
Discussion about this post