യുഎസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ വിക്ഷേപണത്തറയിൽനിന്ന് ചരിത്രത്തിലേക്കായിരുന്നു ലോക കോടീശ്വരൻ ജെഫ് ബെസോസിന്റെയും ഒപ്പമുള്ള 3 പേരുടെയും പറക്കൽ. ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്. എവിടെയും പിഴച്ചില്ല, 10 മിനിറ്റ് 21 സെക്കൻഡിൽ എല്ലാം ശുഭം. 7 മിനിറ്റ് 32–ാം സെക്കന്‍ഡിൽ ബൂസ്റ്റർ റോക്കറ്റ് സുരക്ഷിതമായി ലാൻഡിങ്‌പാഡിലേക്കു തിരിച്ചെത്തി. 8 മിനിറ്റ് 25–ാം സെക്കൻഡിൽ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21–ാം സെക്കൻഡിൽ ക്യാപ്‌സൂൾ നിലംതൊട്ടു.
ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ അദ്ഭുതം അനുഭവിച്ച് ആ നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തിയപ്പോൾ പിറന്നത് പല ഗിന്നസ് റെക്കോർഡുകൾ. ഇതാദ്യമായി, ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാൻ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോർഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നീ റെക്കോർഡുകളും ഇതോടൊപ്പം പിറന്നു. യാത്രികകരെല്ലാം സുരക്ഷിതർ. ലോകം കയ്യടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിൻ സ്പേസ് കമ്പനിക്ക് ഇതു സ്വപ്നസാക്ഷാത്‌കാരത്തിന്റെ നിമിഷം.
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 18 വയസ്സുള്ള ഒലിവർ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാർഥിയായിരുന്നു. കഴിഞ്ഞ വർഷം ഹൈസ്കൂൾ ഗ്രാജ്വേഷനു ശേഷം ഒരു വർഷത്തോളം ഒലിവർ പഠനത്തിൽനിന്ന് ‘ഓഫെടുത്തിരുന്നു’. പൈലറ്റ് ലൈസൻസെടുക്കുകയായിരുന്നു ലക്ഷ്യം. സ്വകാര്യ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ സോമർസെറ്റ് ക്യാപിറ്റൽ പാർട്‌ണേഴ്സിന്റെ സിഇഒയാണ് ഒലിവറിന്റെ പിതാവ് ജുഷ് ഡീമൻ. 100 കോടി ഡോളറിലേറെയാണ് ജുഷിന്റെ ആസ്തി (20,000 കോടി ഡോളറിലേറെയാണ് ജെഫ് ബെസോസിന്റെ ആസ്തി)
ജൂഷിനു പറക്കാനാണു സത്യത്തിൽ ന്യൂ ഷെപ്പേഡ് പേടകത്തിൽ ‘സീറ്റ്’ പിടിച്ചിരുന്നത്. എന്നാൽ കന്നിപ്പറക്കലിനുതന്നെ ടിക്കറ്റ് ലഭിച്ചതോടെ അദ്ദേഹം അവസരം മകനു കൈമാറുകയായിരുന്നു. ‘ഒലിവറിന്റെ എന്നത്തെയും വലിയ സ്വപ്നമായിരുന്നു ബഹിരാകാശ യാത്ര. നാലാമത്തെ വയസ്സു മുതൽ ആകാശവും ചന്ദ്രനും റോക്കറ്റുകളുമായിരുന്നു അവന്റെ ലോകം…’ സോമർസെറ്റ് ക്യാപിറ്റൽ പാർട്‌ണേഴ്സ് കമ്പനി വാർത്താക്കുറിപ്പിൽ പറയുന്നു. മകന്റെ ബഹിരാകാശ യാത്രയ്ക്കു സാക്ഷ്യം വഹിക്കാൻ പിതാവും യുഎസിലെത്തിയിരുന്നു.
ബഹിരാകാശ പദ്ധതിയിലേക്കു യുവതലമുറയെ ആകർഷിക്കാനുള്ള പ്രചോദനമാണ് ഒലിവറെന്നാണ് ബ്ലൂ ഒറിജിൻ സിഇഒ ബോബ് സ്മിത്ത് പറഞ്ഞു.ബഹിരാകാശ യാത്ര നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡും ഇനി ഒലിവറിനു സ്വന്തം. റഷ്യൻ ബഹിരാകാശ യാത്രികനായ യെർമന്‍ തിത്തോവ് ആയിരുന്നു, ഇതുവരെ ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 1961ൽ 25–ാം വയസ്സിലായിരുന്നു യാത്ര. ഏപ്രിലിൽ യൂറി ഗഗാറിന്റെ യാത്ര കഴിഞ്ഞ് നാലാം മാസമായിരുന്നു യെർമന്റെ ആ റെക്കോർഡ് യാത്ര.
1960കളിൽ നാസയുടെ മെർക്കുറി ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്കു പോകാനിരുന്നതായിരുന്നെങ്കിലും വനിതയാണെന്ന കാരണത്താൽ അവസരം നിഷേധിക്കപ്പെട്ട വാലി ഫങ്ക് ആണ് ഈ ദൗത്യത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 1939ൽ ന്യൂമെക്സിക്കോയിലാണ് വാലിയുടെ ജനനം. പൈലറ്റായിരുന്ന അവർ 20,000 മണിക്കൂറിനടുത്ത് വിമാനം പറത്തിയിട്ടുണ്ട്. ഒട്ടേറെ പേരെ പരിശീലിപ്പിക്കുകയും ചെയ്തു. 1961ൽ നാസ നടപ്പാക്കാനിരുന്ന മെർക്കുറി ദൗത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട 13 വനിതകളിൽ ഒരാൾ വാലിയായിരുന്നു. അന്ന് ആ യാത്ര നടന്നിരുന്നെങ്കിൽ ഒരുപക്ഷേ ലോകത്തിലെ ആദ്യ ബഹിരാകാശ യാത്രികയും അവരായിരുന്നേനെ. പിന്നെയും രണ്ടു വർഷം കഴിഞ്ഞ് 1963ലാണ് റഷ്യയിൽനിന്നുള്ള വാലന്റീന തെരഷ്കോവ ബഹിരാകാശത്തേക്കു പറന്ന ആദ്യ വനിതയെന്ന റെക്കോർഡിട്ടത്. എന്നാൽ ഈ യാത്രയിൽ വാലിയെ കാത്തും ഒരു റെക്കോർഡിരിപ്പുണ്ടായിരുന്നു. ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രികയുടെ റെക്കോർഡ്. യുഎസ് യാത്രികനായ ജോൺ ഗ്ലെന്നിന്റെ പേരിലായിരുന്നു അതിതുവരെ. 1998ൽ അദ്ദേഹം യാത്ര തിരിക്കുമ്പോൾ പ്രായം 77
കൂട്ടത്തിൽ വാലി ഫങ്കിനു മാത്രമാണ് അൽപമെങ്കിലും പരിശീലനം ലഭിച്ചിരുന്നത്. അതുപക്ഷേ 1960കളിലായിരുന്നു. അതിനു ശേഷമുണ്ടായ മാറ്റങ്ങൾ അത്രയേറെയാണ്. ‘സാധാരണക്കാരനു പോലും എളുപ്പത്തിൽ പോയി വരാനാകുന്ന ഇടമാണ് ബഹിരാകാശം എന്നു കാണിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം…’ എന്നാണ് യാത്രയെപ്പറ്റി ബ്ലൂ ഒറിജിൻ വക്താവ് പറഞ്ഞത്. അതിനാൽത്തന്നെ യാത്രികന് ഒരു ചെറിയ പ്രശ്നം പോലും വരാത്ത വിധം സംരക്ഷണം ഉറപ്പു വരുത്തേണ്ടത് കമ്പനിയുടെ ആവശ്യവുമാണ്. ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലായിരുന്നു വിദഗ്ധരുടെ പിന്തുണയില്ലാതെയുള്ള ന്യൂ ഷെപ്പേഡിലെ യാത്രയും.
Discussion about this post