ശ്രീനഗർ : നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം കേന്ദ്രം നിരോധിച്ച ജമ്മു കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുമായി (ജെഇഐ) ബന്ധമുള്ളവരുടെ വീടുകളിലും ഓഫിസുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. സംഘടനയുടെ പേരിൽ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ധനശേഖരണം നടത്തുന്നതായും ഈ പണം ഹിസ്ബുൽ മുജാഹിദ്ദീൻ, ലഷ്കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളിലേക്ക് എത്തിച്ചേരുന്നതായും വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമാണു റെയ്ഡ് എന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ പുലർച്ചയോടെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. കശ്മീരിലെ പുൽവാമ, റംബാൻ, ബാരാമുള്ള, കുപ്‌വാര, കിഷ്ത്വാർ, ദോഡ, കുൽഗാം, രജൗരി ഉൾപ്പെടെയുള്ള 10 ജില്ലകളിലെ 56 വീടുകളിലും ഓഫിസുകളിലും അന്വേഷണസംഘം എത്തി.
ഭീകരസംഘടനകളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ 2019 ഫെബ്രുവരിയിൽ 5 വർഷത്തേക്ക് സംഘടനയെ നിരോധിച്ചശേഷം ആദ്യമായാണ് വിപുലമായ തോതിൽ എൻഐഎ റെയ്ഡ് നടത്തുന്നത്. കശ്മീരിൽ യുവാക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുന്നതിലും സംഘടനയ്ക്കു പങ്കുണ്ടെന്ന് എൻഐഎ പറഞ്ഞു.
Discussion about this post