ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടം വിജയകരമായിരുന്നെങ്കിലും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു. മിഷൻ പൂർണ്ണ വിജയമായിരുന്നില്ല എന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. രണ്ടു തവണ മാറ്റിവച്ച വിക്ഷേപണം ആറു മാസത്തിനു ശേഷമാണു നടത്തിയത്.
ഇന്ന് പുലർച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എൽ.വി – എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയമായിരുന്നു. എന്നാൽ ക്രയോജനിക് എന്‍ജിന്റെ പ്രവർത്തനം നടക്കുന്ന മൂന്നാമത്തെ ഘട്ടത്തിലാണ് തകരാർ സംഭവിച്ചത്. ‘വിക്ഷേപണം പൂർണ്ണ വിജയമല്ല. ചില തകരാറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കു’മെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുതകുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03.
ഇ.ഒ.എസ്-3 ഉപഗ്രഹത്തിന്റെ ഭാരം 2268 കിലോഗ്രാമാണ്. ശക്തിയേറിയ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തെയും സമുദ്രത്തെയും അതിർത്തികളെയും തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു ഉപഗ്രഹം. ഉപഗ്രഹത്തിന്റെ ആയുസ്സ് പത്തുവർഷമായിരുന്നു.
Discussion about this post