ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ മണ്ണിടിച്ചിൽ സ്ഥലത്ത് നിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 14 ആയി ഉയർന്നതായി അധികൃതർ പറഞ്ഞു. ഇരുട്ട് കാരണം ഇന്നലെ രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനങ്ങൾ വ്യാഴാഴ്ച പുലർച്ചെ പുനരാരംഭിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് മറ്റ് വാഹനങ്ങളോടൊപ്പം അവശിഷ്ടങ്ങൾക്കിടയിൽ മൂടിപ്പോയ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) ബസ് വളരെ തകർന്ന നിലയിൽ കണ്ടെത്തി. ഷിംലയിൽ നിന്ന് 210 കിലോമീറ്റർ അകലെ കിന്നൂർ ജില്ലയിലെ നെഗുൽസാരിയിൽ മണ്ണിടിഞ്ഞ് 22 യാത്രക്കാരുമായി പോയ ബസിന്റെ അവശിഷ്ടങ്ങൾ ബുധനാഴ്ച രാവിലെ ദേശീയപാത 5 ൽ നിന്ന് 70 മീറ്റർ അകലെ കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് കിന്നൂർ സർജു റാം റാണ പറഞ്ഞു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന്റെ ഡ്രൈവർ മഹീന്ദർ പാലും കണ്ടക്ടർ ഗുലാബ് സിംഗും ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്), നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) എന്നിവയുടെ യൂണിറ്റുകൾക്കൊപ്പം ഐടിബിപിയുടെ ടീമുകളും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, പാറകൾ ഇപ്പോഴും ഇടിഞ്ഞു വീഴുന്നത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
60 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ടെന്നും, സൈന്യവും ഹെലികോപ്റ്റർ വിന്യസിക്കുന്നതുൾപ്പെടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഠാക്കൂർ പറഞ്ഞു.
Discussion about this post