ദുബായ് : മുൻ കേരള ടെന്നിസ് താരം തൻവി ഭട്ട്(21) ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. എറണാകുളം എളമക്കര സ്വദേശിനിയാണ്,
നിരവധി ദേശീയ, സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. 2012 ൽ പന്ത്രണ്ടാമത്തെ വയസ്സിൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരിസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാവായി. രാജ്യത്തിനു പുറത്ത് തൻവി ആദ്യമായി പങ്കെടുത്ത മൽസരമായിരുന്നു ഇത്. ദോഹയിൽ മൽസരിച്ച ഏക ഇന്ത്യക്കാരിയായ തൻവി, ഖത്തറിന്റെ അണ്ടർ 14 ഒന്നാം നമ്പർ താരം ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തിയിരുന്നു.
കാക്കനാട് സൺറൈസ് ആശുപത്രിയിൽ യൂറോളജിസ്‌റ്റായ ഡോ. സഞ്‌ജയ് ഭട്ടിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കണ്ണുരോഗ വിദഗ്‌ധയായ ഡോ. ലൈലാൻ ഭട്ടിന്റെയും മകളാണ്. സഹോദരൻ ആദിത്യയും മുൻ കേരളാ ടെന്നിസ് ചാംപ്യനാണ്.
കടുത്ത ടെന്നിസ് പ്രേമിയായ പിതാവ് സഞ്‌ജയ് ഭട്ടിന്റെ ആഗ്രഹപ്രകാരമാണു തൻവി ആദ്യം കോർട്ടിലിറങ്ങുന്നത്. കടവന്ത്ര റീജനൽ സ്‌പോർട്‌സ് സെന്ററിലെ മഹേഷ് ഭൂപതി ടെന്നിസ് അക്കാദമിയിലായിരുന്നു പരിശീലനം. എളമക്കര ഭവൻസ് വിദ്യാ മന്ദിർ, ചോയിസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. റഗുലർ ക്ലാസുകൾ ഒഴിവാക്കി എൻസിഇആർടിയുടെ ഓപ്പൺ സ്‌കൂൾ വഴിയായിരുന്നു പിന്നീട് പഠനം. മൽസരത്തിന്റെയും പരിശീലനത്തിന്റെയും സൗകര്യാർഥമായിരുന്നു ഈ തീരുമാനം. റാഫേൽ നദാൽ, സെറിന വില്യംസ് എന്നിവരെ ഏറെ ഇഷ്‌ടപ്പെട്ട തൻവി രാജ്യത്തെ പ്രധാന മൽസരങ്ങളിലെല്ലാം പങ്കെടുത്തിരുന്നു.
കൊച്ചിയിൽ ശ്രീചിത്തിര തിരുനാൾ സ്‌മാരക ടെന്നിസ് മൽസരത്തിൽ ആദ്യമായി പങ്കെടുത്തു കിരീടനേട്ടവുമായി കരുത്തു തെളിയിച്ചു. ഗുവാഹത്തിയിൽ നടന്ന ആസം സൂപ്പർ സീരിസ് അണ്ടർ 12, കൊൽക്കത്തയിൽ നടന്ന ചാംപ്യൻഷിപ്പ് സീരിസിൽ അണ്ടർ 12, അണ്ടർ 14 എന്നിവ ഉൾപ്പെടെ പത്തോളം കിരീട നേട്ടങ്ങൾ സ്വന്തം പേരിലാക്കി. ടെന്നിസിൽ ശോഭനമായ ഭാവി മുന്നിൽ കണ്ടു മുന്നേറിയ തൻവി മുട്ടുകാലിനേറ്റ പരുക്കിനെത്തുടർന്ന് രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയയായി. പതിനേഴാം വയസ്സിൽ നട്ടെല്ലിനെയും പരുക്കു ബാധിച്ചതോടെ ടെന്നിസിൽ നിന്ന് പിൻമാറുകയായിരുന്നു. പിന്നീട് ദുബായിലെത്തി ദുബായ് ഹാരിയറ്റ് വാട്, മിഡിൽസെക്സ് കോളജ് എന്നിവിടങ്ങളിൽ നിന്ന് സൈക്കോളജിയിലും ഇംഗ്ലിഷിലും ബിരുദം നേടിയിരുന്നു.
Discussion about this post