ഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള പരിശോധനയിൽ അന്തർ സംസ്ഥാന ആയുധക്കടത്ത് സംഘത്തിൽ നിന്ന് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ 55 അനധികൃത പിസ്റ്റളുകൾ, ഒരു മൊബൈൽ ഫോൺ, സിം കാർഡുകൾ, 50 വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അന്തർ സംസ്ഥാന ആയുധക്കടത്ത് റാക്കറ്റുകളിലെ നാല് അംഗങ്ങളെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശുകാരായ രാജ്ബീർ, ധീരജ്, വിനോദ് എന്നിവരും ഡൽഹി സ്വദേശിയായ ധർമേന്ദ്രയുമാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 7 ന് ബുരാരിയിൽ നിന്നാണ് രാജ്ബീറിനെയും ധീരജിനെയും അറസ്റ്റ് ചെയ്തത്. തുടർന്ന് ആഗസ്റ്റ് 9 ന് നജഫ്ഗഡിൽ നിന്ന് വിനോദിനെയും വെള്ളിയാഴ്ച ദ്വാരകയിൽ നിന്ന് ധർമ്മേന്ദ്രയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു
പിടിയിലായവർ അന്തർ സംസ്ഥാന നിയമവിരുദ്ധ ആയുധ വിതരണ റാക്കറ്റുകളിലെ പ്രധാന അംഗങ്ങളാണെന്നും ആയുധക്കടത്തുകാർക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളിലൊരാൾ മോചനദ്രവ്യം തട്ടിക്കൊണ്ടുപോകൽ കേസിൽ ജീവപര്യന്തം പ്രതിയാണ്. ഇപ്പോൾ പരോളിലാണ്. മറ്റൊരു പ്രതി കുപ്രസിദ്ധമായ കൗശൽ സംഘത്തിന്റെ അടുത്ത സഹായിയാണ്, ഹരിയാനയിലും ഡൽഹിയിലും നടന്ന രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്.
Discussion about this post