കോട്ട: രാജസ്ഥാനിലെ കോട്ടയിൽ പട്ടാപ്പകൽ നടുറോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഇരുപത്തിയേഴ് വയസ്സുകാരിയായ അന്തിമ സിംഗ് എന്ന റിസ്വാനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഇമ്രാനാണ് ക്രൂരകൃത്യം ചെയ്തത്.
കഴുത്തിൽ കുത്തേറ്റ് യുവതി പിടഞ്ഞു വീണതോടെ ഇമ്രാൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ഇവർ മരിച്ചിരുന്നു.
പതിനൊന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഇമ്രാൻ അന്തിമ സിംഗിനെ വിവാഹം കഴിച്ചത്. പ്രായപൂർത്തിയാകുന്നതിന് മുൻപേ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇമ്രാനെ വിവാഹം കഴിച്ച അന്തിമ സിംഗ് മതം മാറി റിസ്വാനയായി. മൂന്ന് മകൾക്കും ഭർത്താവിനുമൊപ്പം വിജയ് നഗറിലായിരുന്നു റിസ്വാന താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രശ്നങ്ങളെ തുടർന്ന് ഇരുവരും പരസ്പരം അകന്ന് താമസിക്കുകയായിരുന്നു. അടുത്തയിടെ റിസ്വാന ബലാകുണ്ഡിലെ സഹോദരിയുടെ അടുത്തേക്ക് താമസം മാറ്റിയിരുന്നു.
തുടർന്ന് ഇമ്രാൻ റിസ്വാനയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി. ഭർത്താവ് അപമാനിക്കുന്നതായും ശാരീരികമായി പീഡിപ്പിക്കുന്നതായും കാട്ടി റിസ്വാന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ ഇമ്രാൻ പട്ടാപ്പകൽ പച്ചക്കറി കടക്ക് മുന്നിൽ വെച്ച് റിസ്വാനയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
ഇമ്രാൻ കടുത്ത മദ്യപാനിയും സ്വഭാവ ദൂഷ്യമുള്ളയാളുമായിരുന്നെന്ന് റിസ്വാനയുടെ സഹോദരി അനിത ചൗഹാൻ പറഞ്ഞു. ഇതിന് മുൻപ് ഇയാൾ റിസ്വാനയെ ഗോവയിൽ കൊണ്ടു പോയി വിൽക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ റിസ്വാന അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post