അഞ്ചു പാർവതി പ്രഭീഷ്
ഇപ്പോഴാണ് എല്ലാം ശരിയായത്. കേരളം എല്ലാ അര്‍ത്ഥത്തിലും ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാണെന്ന് ഭരണകര്‍ത്താക്കള്‍ തന്നെ അരക്കിട്ടുറപ്പിക്കുന്നു. ജോസഫൈന്‍ മോഡലില്‍ എല്ലാം അനുഭവിച്ചോ എന്നു ജനങ്ങളുടെ മണ്ടയ്ക്കിട്ട് കൊട്ടി മേലാളന്മാര്‍ പുതിയ നയങ്ങള്‍ നടപ്പാക്കുന്നു. KSRTC ഡിപ്പോകളിലും സ്റ്റാന്‍ഡുകളിലും ബുദ്ധിമുട്ടുണ്ടാക്കാതെ മദ്യം വില്ക്കുമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന കേട്ടപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. കാരണം മദ്യപാനത്തെ ഇത്രമേല്‍ പ്രോത്സാഹിപ്പിക്കുന്ന , മദ്യം വാരിക്കോരി പ്രജകള്‍ക്ക് നല്കുന്ന ഒരു കരുതല്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭരിക്കുന്ന കേരളത്തില്‍ ഈ ഒരു പ്രസ്താവന കേള്‍ക്കുമ്പോള്‍ എന്തത്ഭുതം തോന്നാനാണ്?
കോവിഡ്-19 ഭീഷണി അതിഭയങ്കരമായി നേരിടുന്ന ഒരു സംസ്ഥാനത്തിലെ,നിലപാട് കടുപ്പിക്കും എന്ന് ശക്തമായ താക്കീത് നല്കിയ ഒരു ഭരണാധികാരി ഭരിക്കുന്ന പ്രബുദ്ധരെന്നു അവകാശപ്പെടുന്നവര്‍ ജീവിക്കുന്ന ഒരു നാട്ടില്‍ മദ്യത്തിനും മദ്യപന്മാര്‍ക്കും ഒരു പ്രോട്ടോക്കോളും ഇല്ലായെന്ന് നമ്മള്‍ എന്നേ തിരിച്ചറിഞ്ഞതാണ്. എല്ലാ വിധത്തിലും ഉള്ള സോഷ്യല്‍ ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തന്നെ അഭ്യര്‍ത്ഥിക്കുകയും സ്വന്തം കാലിലേക്ക് സര്‍ക്കാര്‍തന്നെ വെടിവെയ്ക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയുടെ നേര്‍ക്കാഴ്ച ബെവ്ക്കോ ഔട്ട്ലെറ്റുകളില്‍ എത്രയോ വട്ടം നമ്മള്‍ കണ്ടതാണ്. കുടിക്കുന്ന ആള്‍ക്ക് മദ്യത്തോടുള്ള ആസക്തിയെ തോല്പിക്കുന്ന ആസക്തിയാണ് സര്‍ക്കാരിന് അവരില്‍ നിന്ന് കിട്ടുന്ന പണത്തോടെന്ന് കാട്ടിത്തരുന്നുണ്ട് ഈ അടിയന്തിര സാഹചര്യത്തിലും മദ്യം വില്ക്കാന്‍ പുതുമാനങ്ങള്‍ തേടുന്ന സര്‍ക്കാര്‍. കുടിവെള്ളം ,ഭക്ഷണം പോലെ മദ്യവും അവശ്യവസ്തുവായി മാറ്റിയ നെന്മയുള്ള സര്‍ക്കാരാണ് നമ്മുടേത്.
മുന്‍ സര്‍ക്കാര്‍ പൂട്ടിച്ച ബാറുകള്‍ എല്ലാം തുറന്നു കൊടുത്തുകൊണ്ട് മദ്യപന്മാര്‍ക്ക് റെഡ് സല്യൂട്ട് കൊടുത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ .ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട നമ്മുടെ കേരളത്തില്‍ പരിഷ്‌കൃത സമൂഹത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത നീചകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവുന്ന മനുഷ്യമൃഗങ്ങള്‍ വര്‍ധിച്ചു വരാന്‍ കാരണമായതിന്റെ ഒരേ ഒരു കാരണം ഈ സര്‍ക്കാരും ഈ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയ മദ്യ നയവുമാണ്. ചിന്താശേഷിയും വിവേചനബുദ്ധിയും നശിപ്പിക്കുന്ന മദ്യം വില്ലനായ എത്രമാത്രം സംഭവവികാസങ്ങളാണ് ദിനംപ്രതി ക്രൈമുകളായി ഇവിടെ അരങ്ങേറുന്നത്.
മദ്യപാനം അത് ചെയ്യുന്നയാളുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്, സമൂഹത്തെയാകെയാണ്. രോഗത്തിലൂടെ, ആത്മഹത്യയിലൂടെ, അപകടത്തിലൂടെ മലയാളികളുടെ ജീവന്‍ അകാലത്തില്‍ തട്ടിയെടുക്കുന്നതിലെ പ്രധാന വില്ലന്‍ മദ്യമാണ്.അനിയന്ത്രിതമായ മദ്യപാനം മൂലം ഒരു സമൂഹം തന്നെ നശോന്മുഖമായിപ്പോകുന്നതിനു അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകള്‍ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.കേരളം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രധാനമാണ് മദ്യപാനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും. മുന്‍കാലങ്ങളില്‍ സംസ്ഥാനം നേടിയെടുത്ത സാമൂഹിക നേട്ടങ്ങള്‍ പലതും ഇല്ലാതാക്കുന്ന ഒന്നായി മദ്യം മാറിയിരിക്കുന്നു. മദ്യപാനം സൃഷ്‌ടിക്കുന്ന ദുരിതങ്ങള്‍ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്‌ഘടനയിലും രാഷ്‌ട്രീയ രംഗത്തുമെല്ലാം വന്‍തോതില്‍ കൂടിക്കൊണ്ടിരിക്കുന്നു.. മദ്യപനായ ഒരാള്‍ക്ക് വിവേചന ശേഷി നഷ്ടപ്പെടുന്നു. പല ലൈംഗിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്ന പ്രതികള്‍ മദ്യപിച്ചിട്ടാണ് അത് ചെയ്യുന്നതെന്നതിനു നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ തന്നെയുണ്ട്.
നേരമൊന്ന് ഇരുട്ടിയാല്‍ ഞരമ്പന്മാരെ പേടിച്ച് സ്ത്രീകള്‍ പോകാന്‍ ഭയക്കുന്ന ഒരു സ്ഥലമാണ് കേരളത്തിലെ KSRTC സ്റ്റാന്‍ഡുകള്‍. രാത്രി യാത്ര നടത്തിയ പല സ്ത്രീകളും തങ്ങള്‍ ബസ് സ്റ്റാന്‍ഡുകളില്‍ നേരിട്ട ദുരനുഭവങ്ങള്‍ പറയുന്നത് ഭീതിയോടെ കേട്ടിട്ടുണ്ട്. നേരമിരുട്ടി തുടങ്ങുന്നതോടെ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമാണ് കേരളത്തിലെ മിക്ക ബസ് സ്റ്റാന്‍ഡുകളും കാടു പിടിച്ചു കിടക്കുന്ന ഡിപ്പോകളും . അവിടെ മദ്യവില്പന കൂടിയാകുമ്പോള്‍ എന്താകും സ്ഥിതി? ക്രിമിനലുകള്‍ക്കും മദ്യപന്മാര്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും വളരാനുള്ള ഫാക്ടംഫോസ് വളം ഇത്രമേല്‍ ഇട്ട് പരിപോഷിക്കുന്ന വേറെ ഏതു സര്‍ക്കാരുണ്ട് ഇന്ത്യാ മഹാരാജ്യത്ത് ! ലഹരി പൂക്കുന്ന തെരുവുകള്‍ക്കൊപ്പം പാമ്പുകള്‍ ഇഴയുന്ന ബസ്സ്റ്റാന്‍ഡുകള്‍ കൂടിയാകുമ്പോള്‍ ഖേരളം വേറെ ലെവലാകും ! ഇനി കിറ്റില്‍ കൂടി കുപ്പി കിട്ടുന്ന മധുരമനോജ്ഞമായ നാളുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്..
കുടിയന്മാരെ നിങ്ങള്‍ വാഴ്ത്തപ്പെട്ടവരാകുന്നു. കാരണം ഇനി മുതല്‍ ഡൈബ രാജ്യമായ ക്യൂബളം നിങ്ങളുടേതു മാത്രമാകുന്നു. : ചെഗു സങ്കീര്‍ത്തനം .
Discussion about this post