പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരൻ ജയിൽ ചാടിയ സംഭവത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അമലിന് സസ്പെന്‍ഷൻ. വകുപ്പുതല അന്വേഷണത്തിന് ജയില്‍ മേധാവി ഉത്തരവിട്ടിരുന്നു. കൊലക്കേസ് പ്രതിയായ തൂത്തുകുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയില്‍ ചാടിയത്. ഇന്നു രാവിലെയായിരുന്നു സംഭവം.
ജയില്‍ വളപ്പിലെ അലക്ക് പുരയില്‍ ജോലിക്ക് പോയ തടവുകാര്‍ക്കൊപ്പം ജാഹിര്‍ ഹുസൈനും ഉണ്ടായിരുന്നു. ജയിലിന്‍റെ പിറകുവശത്ത് സ്ഥിതി ചെയ്യുന്ന അലക്കുപുരയ്ക്ക് ചുറ്റുമതിലില്ലാത്തതാണ് ജാഹിര്‍ ഹുസൈന് രക്ഷപ്പെടാന്‍ സഹായകമായത്. അലക്കുപുരയ്ക്ക് സമീപത്തുകൂടി റോഡിലേക്ക് ഇറങ്ങിയ ഇയാള്‍, വസ്ത്രം മാറി, ജംഗ്ഷനിലുള്ള കടയില്‍ നിന്ന് സിഗരറ്റ് വാങ്ങിയ ശേഷം ഓട്ടോ പിടിച്ച് തമ്പാനൂര്‍ ഭാഗത്തേക്ക് പോയതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് ജാഹിര്‍ കളിയിക്കാവിളയിലേക്കുള്ള ബസ്സില്‍ കയറിയതായാണ് നിഗമനം.
2004-ല്‍ ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലാണ് ജാഹിര്‍ ഹുസൈന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 2017-ല്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ഇയാള്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി അലക്കുപുരയില്‍ ജോലി ചെയ്തുവരികയാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
Discussion about this post