പാലക്കാട്: പത്ത് വർഷം ഒരു മുറിയിൽ ഒളിച്ചു താമസിപ്പിച്ച് വാർത്തകളിൽ നിറഞ്ഞ റഹ്മാനും സജിതയും വിവാഹിതരായി. നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. കെ. ബാബു എം.എൽ.എ പങ്കെടുത്തു. സജിതയുടെ മാതാപിതാക്കളും വിവാഹത്തിൽ പങ്കെടുത്തു.
സന്തോഷം തോന്നുന്നുവെന്നും ഇനി പ്രയാസങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും റഹ്മാൻ പറഞ്ഞു. ഇനി ഒരു വീട് വേണമെന്ന് സജിത പറഞ്ഞു. 2010 ഫെബ്രുവരി രണ്ട് മുതൽ സജിതയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. സജിതയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അയൽവാസിയായ സജിതയെ താലികെട്ടി വീട്ടിൽ എത്തിച്ച റഹ്മാൻ സ്വന്തം മുറിയിൽ താമസിപ്പിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസവും വീട്ടുകാരുടെ എതിർപ്പുമാണ് 10 വർഷം പുറംലോകമറിയാതെ താമസിപ്പിക്കാൻ കാരണമെന്ന് റഹ്മാൻ പറഞ്ഞത്.
ഇതിനിടെ 2021 മാർച്ച് മൂന്നിന് റഹ്മാനെ കാണാതായതോടെ റഹ്മാൻെറ വീട്ടുകാരും പൊലീസിൽ പരാതി നൽകി. എന്നാൽ, റഹ്മാനെ നന്മാറയിൽ വെച്ച് സഹോദരൻ ബഷീർ കണ്ടതോടെയാണ് നാടകീയ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. മകൾ മരിച്ചെന്ന് കരുതിയിരിക്കുകയായിരുന്നു സജിതയുടെ മാതാപിതാക്കൾ. സാഹചര്യ തെളിവുകളും മൊഴികളും പരിശോധിച്ചതിൽനിന്നും സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസ് റിപ്പോർട്ട്.
Discussion about this post