ഡൽഹി: ടെലികോം, വാഹന-ഡ്രോൺ മേഖലയിൽ സമഗ്ര പരിഷ്കരണം കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 64,000 കോടി രൂപയുടെ ‘ആത്മനിർഭർ ആരോഗ്യഭാരത പദ്ധതി’ക്കും മന്ത്രിസഭ അനുമതി നൽകി. ടെലികോം മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമടക്കം അനുവദിച്ച് സമഗ്രമാറ്റമാണ് പ്രഖ്യാപിച്ചത്. വാഹന മേഖലയിൽ കൂടുതൽ നിക്ഷേപം, പുതിയ സാങ്കേതികവിദ്യ, തൊഴിലവസരങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ട് 26,058 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി അഞ്ചുവർഷംകൊണ്ട് നടപ്പാക്കും.
ടെലികോം മേഖല
- ഘടനാപരമായ മാറ്റം
- ടെലികോം കമ്പനികൾ നിയമപ്രകാരം നൽകേണ്ട ലെവി നൽകാൻ അടിസ്ഥാനമാക്കുന്ന എ.ജി.ആറിൽനിന്ന് (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) ടെലികോം ഇതര റവന്യൂ ഒഴിവാക്കി. എ.ജി.ആറിന്റെ നിർവചനം മാറ്റി.
- ലൈസൻസ് ഫീസിനും ലെവികൾക്കും വലിയ ബാങ്ക് ഗാരന്റി ആവശ്യമായി വരുന്നത് 80 ശതമാനത്തോളം കുറയും. രാജ്യത്തെ വിവിധ ലൈസൻസ് മേഖലകളിൽ വെവ്വേറെ ബാങ്ക് ഗാരന്റി ആവശ്യമില്ല.
- പലിശനിരക്ക് കുറച്ചു. പിഴ ഒഴിവാക്കി- ഒക്ടോബർ ഒന്നുമുതൽ ലൈസൻസ് ഫീ, സ്‌പെക്ട്രം ഉപയോഗ നിരക്ക് എന്നിവ വൈകിയാലുള്ള പലിശ നാലിൽനിന്ന് രണ്ടുശതമാനമാക്കി. പലിശയ്ക്കുമേലുള്ള പിഴ ഒഴിവാക്കി.
- ലേലത്തിന് ഇനി ബാങ്ക് ഗാരന്റിയുടെ ആവശ്യമില്ല.
- ഇനിമുതൽ ലേലം, സ്‌പെക്ട്രത്തിന്റെ കാലാവധി എന്നിവ 20-നു പകരം 30 വർഷമായിരിക്കും.
നടപടിക്രമങ്ങളിലെ മാറ്റം
- കെ.വൈ.സി. എല്ലാം ഡിജിറ്റൽ ആകും. കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താവ് കടലാസിൽ പൂരിപ്പിച്ചു നൽകേണ്ട. ആപ്പ് അധിഷ്ഠിത കെ.വൈ.സി. അനുവദിക്കും. പ്രീ പെയിഡിൽനിന്ന് പോസ്റ്റ് പെയിഡിലേക്കും തിരിച്ചും മാറ്റുമ്പോൾ പുതിയ കെ.വൈ.സി. ആവശ്യമില്ല.
- കമ്പനികൾ ഡേറ്റ ഡിജിറ്റലായി സൂക്ഷിച്ചാൽ മതി. നിലവിൽ എല്ലാം കടലാസുകെട്ടായി സൂക്ഷിക്കുന്ന ‘പേപ്പർ കസ്റ്റമർ അക്വിസിഷൻ ഫോം’ നിർത്തി.
- ടവറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. ഇതിനായി മറ്റു ഏജൻസികളുടെ പോർട്ടൽ ടെലികോം പോർട്ടലുമായി ബന്ധിപ്പിക്കും.
- സ്പെക്ട്രം ലേലം വർഷത്തിന്റെ അവസാനപാദത്തിലേക്ക് മാറ്റി.
- 1953-ലെ കസ്റ്റംസ് ചട്ടത്തിൽ മാറ്റം. ടെലികോം സാധന സാമഗ്രികളുടെ ഇറക്കുമതി എളുപ്പമാകും.
എല്ലാ കുടിശ്ശികയ്ക്കും മൊറട്ടോറിയം
- എ.ജി.ആറുമായി ബന്ധപ്പെട്ട കുടിശ്ശികയ്ക്ക് നാലുവർഷത്തെ മൊറട്ടോറിയം.
- മുൻവർഷങ്ങളിൽ സ്പെക്ട്രം വാങ്ങിയ വകയിലുള്ള കുടിശ്ശികയ്ക്കും മൊറട്ടോറിയം.
- അടയ്ക്കാനുള്ള തുകയ്ക്കുമേലുള്ള പലിശ ഇക്വിറ്റിയായി നൽകാം. ഇതിനുള്ള മാർഗരേഖ പിന്നീട് പുറപ്പെടുവിക്കും.
5 ജി സ്പെക്ട്രം ലേലം ഫെബ്രുവരിയോടെ
ടെലികോം മേഖലയിൽ 5 ജി സ്പെക്ട്രത്തിന്റെ ലേലം അടുത്തവർഷം ഫെബ്രുവരിയോടെ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചിലപ്പോൾ ജനുവരി അവസാനത്തോടെതന്നെ നടപടി തുടങ്ങാൻ കഴിയും.
കേന്ദ്രമന്ത്രിസഭായോഗം ടെലികോം മേഖലയ്ക്കായി പ്രഖ്യാപിച്ച പാക്കേജ്, നിലവിലുള്ള കമ്പനികളുടെ അതിജീവനത്തിന് പര്യാപ്തമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതൽ പരിഷ്കാരങ്ങളും ഘടനാപരമായ മാറ്റങ്ങളും ആലോചനയിലുണ്ട്. ഇതുകൂടി കണക്കിലെടുത്ത് ഈ മേഖലയിൽ കൂടുതൽ കമ്പനികൾ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post