അഹമ്മദാബാദ്: ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലില്‍ പിടിയിലായ ഇറാനിയന്‍ സംഘം കൊച്ചി തീരത്തുവെച്ച് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തി. ശ്രീലങ്കന്‍ അധികൃതരുടെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് ലക്ഷ്യമിട്ടതെന്നും അന്വേഷക സംഘത്തോട് ഇവര്‍ പറഞ്ഞു.
പോര്‍ബന്ദര്‍ തീരത്തുവെച്ച് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പിടികൂടിയ ഇറാനിയന്‍ കള്ളക്കടത്തുകാരെ കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോളാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഇറാനിലെ കൊനാരക് തുറമുഖത്തുനിന്ന് പുറപ്പെട്ട ഇവരെ നിയോഗിച്ചത് ഇമാം ബക്ഷ്, ഖാന്‍ സാഹബ് എന്നിവരാണ്. പാക് കടല്‍ അതിര്‍ത്തിയില്‍വെച്ച് 30 കിലോ ഹെറോയിന്‍ കൈമാറിയത് ഗുലാം എന്ന ഏജന്റാണ്. കൊച്ചി തീരത്ത് അലി മുഹമ്മദ് എന്നയാള്‍ ഇതുവാങ്ങുമെന്നായിരുന്നു അറിയിച്ചത്. ലങ്കന്‍ പതാകയുള്ള ഒരു ബോട്ടുമായാണ് ഇയാള്‍ എത്തുകയെന്നും അറിയിച്ചിരുന്നു. പക്ഷേ, സംഘം ഗുജറാത്ത് കടല്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പദ്ധതിമാറ്റാന്‍ നിര്‍ദേശം വന്നു.
ഈയിടെ നടന്ന വന്‍ ഹെറോയിന്‍ വേട്ടയെത്തുടര്‍ന്ന് ലങ്കന്‍ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനാല്‍ അലി മുഹമ്മദ് ദൗത്യത്തില്‍ നിന്ന് പിന്മാറി. ഇന്ത്യയിലെ പഞ്ചാബിലേക്ക് ചരക്കയക്കാന്‍ പിന്നീട് ഏര്‍പ്പാടായി. പക്ഷേ, രണ്ടു ദിവസം ഇറാനിയന്‍ സംഘത്തിന് ഗുജറാത്ത് കടലില്‍ കാത്തു കിടക്കേണ്ടി വന്നു. ഇത് സംശയത്തിനിടയാക്കുകയും പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.
ഇതിനിടെ മുന്ദ്ര തുറമുഖത്തു നിന്ന് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ച കേസ് എന്‍.ഐ.എ.ക്ക് കൈമാറാനുള്ള സാധ്യത തെളിഞ്ഞു. ഇറാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങള്‍ കടത്തിനു പിന്നിലുണ്ടെന്ന സൂചനയെത്തുടര്‍ന്നാണിത്. ഇതിനകം വിവിധ രാജ്യക്കാരായ എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഡി.ആര്‍.ഐ. ആണ് നിലവില്‍ കേസന്വേഷിക്കുന്നത്.
Discussion about this post