ഡൽഹി : ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി ബിജെപി. ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വാദ്യമേളങ്ങളോടെയാണു ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. യുഎൻ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രസംഗിച്ച ശേഷമാണു പ്രധാനമന്ത്രി ഇന്ത്യയിലേക്കു പുറപ്പെട്ടത്.
ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, ജനറൽ സെക്രട്ടറിമാരായ അരുൺ സിങ്, തരുൺ ചുഗ്, മുൻ കേന്ദ്രമന്ത്രി ഹർഷ് വർധൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി. നേതാക്കൾ മോദിയെ വലിയ ഹാരം അണിയിച്ചു. മോദിയുടെ കീഴിലെ ഇന്ത്യയെ ലോകം വ്യത്യസ്തമായാണു കാണുന്നതെന്ന് യുഎസ് സന്ദർശനത്തിലൂടെ വ്യക്തമായതായി നഡ്ഡ പറഞ്ഞു. മോദി രാജ്യാന്തര തലത്തിൽ ഇന്ത്യയെ നേതൃനിരയിലെത്തിച്ചു.
ഇന്ത്യയിലെ ജനങ്ങൾക്കു വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്. മോദി യുഎന്നിൽ നടത്തിയ പ്രസംഗം രാജ്യത്തിന് അഭിമാനമേകുന്നതാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം പുതിയ കാര്യമല്ല. പഴയ അടുപ്പം അവർ പങ്കുവച്ചു. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ചർച്ചകളിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ലോക നേതൃത്വത്തിലെത്തിച്ചതായും നഡ്ഡ പറഞ്ഞു.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം വലിയ വിജയമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിങ്‍ലയും പ്രതികരിച്ചു. ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി അദ്ദേഹവുമായി നേരിട്ടു ചർച്ച നടത്തുന്നത്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും യുഎസ് കമ്പനികളുടെ തലവൻമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പിന്നീട് ന്യൂയോർക്കിൽ യുഎൻ പൊതുസഭയിലും അദ്ദേഹം സംസാരിച്ചു.
Discussion about this post