ഡല്‍ഹി: അഫ്ഗാനിസ്താന്റെ മണ്ണ് മൗലികവാദത്തിനും ഭീകരവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ ഉചിതമായ മാറ്റം ഉണ്ടാവാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അഫ്ഗാന്‍ വിഷയത്തിന്മേലുള്ള അസാധാരണ വെർച്വൽ ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഫ്ഗാനിസ്താനെ കുറിച്ചുള്ള ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തു. അഫ്ഗാന്റെ മണ്ണ് മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു’- മോദി ട്വീറ്റ് ചെയ്തു.
അഫ്ഗാൻ പൗരന്മാർക്ക് അടിയന്തരമായി മനുഷത്വപരമായ സഹായം നൽകേണ്ടതുണ്ടെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ പ്രവർത്തനത്തിന് ജി 20 രാജ്യങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ അധ്യക്ഷതയില്‍ യു.എന്‍. സുരക്ഷാസമിതി ഓഗസ്റ്റ് 30-ന് പാസാക്കിയ പ്രമേയം അഫ്ഗാനില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കൂടാതെ അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയമായ ഒത്തുതീര്‍പ്പിലെത്തിച്ചേരണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.
Discussion about this post