ചണ്ഡീഗഢ്: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം വീഡിയോയിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ മുൻ താരം യുവരാജ് സിംഗ് അറസ്റ്റിലായതായി റിപ്പോർട്ട്. യുവരാജിനെ പിന്നീട് ജാമ്യത്തിൽ വിട്ടതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു.
എന്നാൽ യുവരാജ് അറസ്റ്റിലായില്ലെന്നും പൊലീസിന് മുന്നില്‍ ഹാജരായി ജാമ്യമെടുക്കുകയായിരുന്നുവെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. യുവരാജിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
2020 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചാഹലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയും യുവരാജും സംസാരിക്കവെ യുവരാജ് ജാതീയ പരാമര്‍ശം നടത്തിയെന്നാണ് കേസ്. പരാമര്‍ശത്തില്‍ യുവരാജ് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. അബദ്ധത്തില്‍ സംഭവിച്ച പരാമര്‍ശമാണെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും യുവരാജ് പറഞ്ഞിരുന്നു. ഹരിയാനയിലെ ദലിത് ആക്ടിവിസ്റ്റാണ് യുവരാജിനെതിരെ പരാതി നൽകിയത്.
Discussion about this post