ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട് പറഞ്ഞു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി രൂപവത്കരിച്ച വിവിധ സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ട് ഡാം സുരക്ഷിതമാണ് എന്നതാണെന്നും അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍ വ്യക്തമാക്കി.
ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നും എന്നാല്‍ ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേബി ഡാമിന് താഴെയുള്ള മൂന്ന് മരങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കുവെന്നും എന്നാല്‍ ഇക്കാര്യങ്ങള്‍ കേരള സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചതെന്നും ദുരൈ മുരുകന്‍ പറഞ്ഞു. ഇത്തരം തടസങ്ങള്‍ ഒഴിവാക്കിയതിന് ശേഷം ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കുമെന്നും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നും ദുരൈ മുരുകന്‍ പറഞ്ഞു.
Discussion about this post