തൃശൂര്‍: സെന്റ് മേരീസ് കോളജ് ഹോസ്റ്റലിലെ കുട്ടികളെ ബാധിച്ചത് ‘നോറോ’ വൈറസ് തന്നെയെന്ന് അന്തിമ റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചക്കുശേഷം ആലപ്പുഴ വൈറോളജി ലാബില്‍നിന്ന് ഇ-മെയിലില്‍ എത്തിയ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇതോടെ രോഗം നിയന്ത്രിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ കോളജ് അധികൃതര്‍ക്ക് ഡി.എം.ഒ നല്കി. 54 കുട്ടികള്‍ക്കും മൂന്നു ജീവനക്കാര്‍ക്കും അടക്കം 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം എട്ടു മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു എങ്കിലും ഇവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതിനാല്‍ ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല.
ഇതില്‍ 20 പേരൊഴികെ ബാക്കി 37 പേരും അവരുടെ നാട്ടിലാണുള്ളത്. അതുകൊണ്ടുതന്നെ രോഗികളുടെ പേരും വിലാസവും വിവരങ്ങളും ശേഖരിച്ച് അതത് ജില്ല ആരോഗ്യ വിഭാഗങ്ങളിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്ക പുലര്‍ത്തേണ്ട ഒരു സംഗതിയുമില്ല. ജില്ല ആരോഗ്യ കാര്യാലയത്തിന് സമീപത്തുള്ള ഹോസ്റ്റലിലെ സ്ഥിതി വിശേഷങ്ങള്‍ അതുകൊണ്ടുതന്നെ നേരിട്ട് നിരീക്ഷിക്കുവാന്‍ സാധിക്കുന്നുണ്ട്. കാര്യങ്ങള്‍ നിയന്ത്രണ വിധേയവുമാണ്. അന്തിമ റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ കോളജില്‍ നിരീക്ഷണം ശക്തമാക്കിയെന്നും ഡി.എം.ഒ വ്യക്തമാക്കി.
അതേസമയം, ഇതര കോളജുകള്‍, ഹോസ്റ്റലുകള്‍, വര്‍ക്കിങ് ഹോസ്റ്റലുകള്‍, അന്തര്‍ സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങള്‍, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുവാന്‍ വിവിധ താലൂക്ക് ആരോഗ്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിെട സെന്റ് മേരീസ് കോളജ് ഹോസ്റ്റലിലെ വെള്ളത്തില്‍ ഇ-കോളിന് അംശം കണ്ടെത്തിയതായി ഡി.എം.ഒ ഡോ. കുട്ടപ്പന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കോളജ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചതെന്ന് തൃശൂര്‍ പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി.
Discussion about this post