ചെന്നൈ: ജനറൽ ബിപിൻ റാവത്തിന്റെയും ഒപ്പം കൊല്ലപ്പെട്ടവരുടെയും ഭൗതിക ശരീരങ്ങൾ വഹിച്ച് കൊണ്ടു പോയ വാഹനവ്യൂഹം അപകടത്തിൽ പെട്ടു. ഒരു ആംബുലൻസും പൊലീസ് വാനുമാണ് അപകടത്തിൽ പെട്ടത്. വെല്ലിംഗ്ടണിൽ നിന്നും സുലൂരിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
എന്നാൽ അപകടം സാരമുള്ളതായിരുന്നില്ല. പരിശോധനകൾക്ക് ശേഷം വാഹനവ്യൂഹം യാത്ര തുടർന്നു. ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെയും വീരവണക്കം വിളികളോടെയുമാണ് തമിഴ് ജനത ജനറൽ ബിപിൻ റാവത്തിന് യാത്രാമൊഴി നൽകിയത്. അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച ഡൽഹി കന്റോണ്മെന്റിൽ നടക്കും.
10ആം തീയതി പകൽ 11.00നും 2.00നും ഇടയിൽ ഭൗതിക ദേഹം ബിപിൻ റാവത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി ഭൗതിക ദേഹം കാമരാജ് മാർഗിൽ നിന്നും ഡൽഹി കന്റോണ്മെന്റിൽ എത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കും.
Discussion about this post