ന്യൂമാഹി: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ചുനാടൻ ബോംബുകൾ കണ്ടെടുത്തു. വ്യാഴാഴ്ച 12.30 ഓടെയാണ് ഇവ കണ്ടെടുത്തത്. പെരിങ്ങാടി വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല.
തിരികെ പോരാനൊരുങ്ങുമ്പോഴാണ് പറമ്പിലെ മതിലിനോട് ചേർന്ന ഭാഗത്ത് കുഴിയെടുത്ത് അടച്ചത് അസി. എസ്.ഐ അനിൽകുമാർ ശ്രദ്ധിച്ചത്. ഇവിടെ മണ്ണെടുത്തപ്പോൾ ഉള്ളിലേക്ക് പോയ നിലയിൽ പൈപ്പ് കണ്ടെത്തി.
തുടർന്ന് സമീപത്തു നിന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് മണ്ണെടുത്തു. അപ്പോഴാണ് രണ്ടര അടി നീളമുള്ള പൈപ്പിനടിയിൽ 200 എം.എം നീളമുള്ള മറ്റൊരു പൈപ്പ് കണ്ടെത്തുകയും ചെയ്തത്. ഇതിനകത്താണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. വീടുകൾക്ക് മുന്നിൽ ദിനപത്രങ്ങൾ മഴ നനയാതിരിക്കാൻ ഉപയോഗിക്കുന്ന അതേ രീതിയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. സംഭവസ്ഥലത്ത് ന്യൂമാഹി പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. തൊട്ടടുത്ത പറമ്പുകളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
Discussion about this post