ഡൽഹി: ‘എന്റെ അച്ഛൻ ഒരു ഹീറോ ആയിരുന്നു, അദ്ദേഹമാണ് ഞങ്ങൾക്ക് പ്രചോദനം. എനിക്ക് 17 വയസായി. 17 വര്‍ഷവും അച്ഛന്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് അദ്ദേഹം രാജ്യത്തിന്റെ സ്വത്താകുന്നു. അദ്ദേഹത്തിന്റെ നല്ല ഓര്‍മകളുമായി ഞങ്ങള്‍ മുന്നോട്ട്‌പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു അച്ഛൻ.‘ ചേതനയറ്റ പിതാവിന്റെ ഭൗതിക ശരീരത്തിനരികെ നിന്ന് വിതുമ്പലടക്കാൻ പരിശ്രമിച്ച് ബ്രിഗേഡിയർ ലഖ്‌വീന്ദർ സിങ് ലിഡ്ഡെറിന്റെ മകൾ ആഷ്ന പറഞ്ഞു.
‘നമ്മള്‍ അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ് നല്‍കണം, പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്. ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്. അതില്‍ അഭിമാനമുണ്ട്. ദൈവം ഇതാണ് വിധിച്ചതെങ്കില്‍ ഈ നഷ്ടത്തെ ഞങ്ങള്‍ അതിജീവിക്കും‘. ഇടറിയതെങ്കിലും ഉറച്ച ശബ്ദത്തിൽ ലിഡ്ഡറുടെ ഭാര്യ ഗീതിക പറയുമ്പോൾ ഒട്ടും അകലെയല്ലാതെ ‘ഭാരത മാതാ കീ ജയ്‘ വിളികളുമായി അദ്ദേഹത്തെ യാത്രയാാക്കുകയായിരുന്നു കന്റോണ്മെന്റിലെ ബ്രാർ ചത്വരത്തിലെ പുരുഷാരം.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രധാന സഹായിയായിരുന്നു 52-കാരനായ ബ്രിഗേഡിയര്‍ ലിഡ്ഡർ. ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സേനാ പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം മേജർ ജനറലായി പുതിയ ചുമതല ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായുണ്ടായ ദുരന്തം.
ഹരിയാനയിലെ പഞ്ച്കുള സ്വദേശിയായ ലിഡ്ഡെര്‍ 1990-ലാണ് ജമ്മുകശ്മീര്‍ റൈഫിള്‍സില്‍ സൈനികസേവനം ആരംഭിച്ചത്. കസാഖിസ്താനില്‍ ഇന്ത്യന്‍ സൈന്യത്തെ നയിച്ച അദ്ദേഹത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Discussion about this post