തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ധനമന്ത്രി നിർമ്മല സീതാരാമൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചർച്ചയായത്. അസംഘടിത മേഖലയ്ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) ഉണ്ടാകുന്ന അധിക ചെലവും, പാവപ്പെട്ടവന്റെ വസ്ത്രങ്ങൾ വില കൂടുന്നതും ചൂണ്ടിക്കാട്ടി നികുതി അഞ്ച് ശതമാനത്തിൽ നിന്ന് വർധിപ്പിക്കുന്നതിനെ വ്യവസായ സ്ഥാപനങ്ങളും എതിർത്തിരുന്നു.
ജിഎസ്ടി കൗൺസിലിന്റെ ശിപാർശ പ്രകാരം, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 2022 ജനുവരി 1 മുതൽ 12 ശതമാനമായി ഉയർത്തുമെന്ന് ഈ വർഷം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) പ്രഖ്യാപിച്ചിരുന്നു.
ജിഎസ്ടി കൗൺസിലിന്റെ 46-ാമത് യോഗം ഇന്ന് ഡൽഹിയിൽ നടക്കുകയാണ്, യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര ധനമന്ത്രാലയത്തിലെ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കിഷൻറാവു കരാദ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 2022 ഫെബ്രുവരി 1 ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന 2022-23 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.
Discussion about this post