പ്രശസ്ത സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് ഒരു സ്ത്രീയുടെ തലമുടി ഒരുക്കുന്നതിനിടെ തലയിൽ തുപ്പുന്ന വീഡിയോക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. ജാവേദിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഉത്തർപ്രജേശിലെ മുസാഫിർനദഗറിൽ ഹബീബ് നടത്തിയ വർക് ഷോപ്പിനിടെയാണ് സംഭവം. ഒരു സ്ത്രീയുടെ മുടി ഒരുക്കുന്നതിനിടെ ഹബീബ് മുടിയിലേക്ക് തുപ്പുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ ഉത്തർപ്രദേശ് പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തി. ഉത്തർപ്രദേശ് ഡിജിപിക്ക് ഇതു സംബന്ധിച്ച കത്തയച്ചിട്ടുണ്ടെന്നും ഉചിത നടപടി എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ അധ്യക്ഷ രേഖാ ശർമ അറിയിച്ചു. സ്വീകരിച്ച നടപടികൾ എന്തെന്ന് വൈകാതെ അറിയിക്കേണ്ടതുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
അതിനിടെ വർക്ഷോപ്പിൽ പങ്കെടുത്ത ചില വനിതകൾ അനുഭവം പങ്കുവെക്കുകയും ചെയ്തു. വേദിയിലേക്ക് ഹെയർകട്ടിനു ക്ഷണിച്ച ജാവേദ് മുടി നനയ്ക്കാൻ വെള്ളം ഇല്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാമെന്ന് പറയുകയുണ്ടായെന്ന് യുവതി പങ്കുവെച്ചു. ഇനി തെരുവിലെ ബാർബർ ഷോപ്പിലേക്ക് പോയാലും ഇവിടെ പോകില്ലെന്നും യുവതി പറഞ്ഞു.
അതേസമയം വിമർശനങ്ങൾ ഉയർന്നതോടെ ക്ഷമാപണവുമായി ജാവേദ് രംഗത്തെത്തുകയും ചെയ്തു. വർക്ഷോപ്പുകളിൽ തമാശരൂപേണ ചെയ്യുന്ന കാര്യങ്ങളാണ് അവയെന്നും അതാരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജാവേദ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജാവേദ് ഇക്കാര്യം പങ്കുവെച്ചത്. വർക് ഷോപ് സെഷനുകൾ ഏറെ നീണ്ടുപോകുന്നതിനാൽ അൽപം നർമം കലർത്താറുണ്ട്. അതിനു വേണ്ടി ചെയ്ത കാര്യമാണത്. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നു. – ജാവേദ് പറഞ്ഞു.
Discussion about this post