ലഖ്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പട്ടാപ്പകൽ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ബിഹാർ സ്വദേശിയായ ദിൽഷാദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂർ കളക്ട്രേറ്റിനു സമീപത്തെ കോടതി പരസരത്തുവെച്ചായിരുന്നു സംഭവം.
സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തുകയായിരുന്ന ദിൽഷാദ് 2020 ഫെബ്രുവരിയിലാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ വീടിനു സമീപത്തായിരുന്നു ഇയാളുടെ വർക്ക് ഷോപ്പ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം മാർച്ച് 12 ന് പ്രതിയെ ഹൈദരാബാദിൽ നിന്നും പിടികൂടി. അന്ന് പ്രതിയെ കോടതി റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
കേസിന്റെ വിചാരണയ്ക്കായി കോടതിയിൽ എത്തിയതായിരുന്നു ദിൽഷാദ്. പെൺകുട്ടിയുടെ പിതാവും കോടതിയിൽ എത്തിയിരുന്നു. കോടതിയുടെ ഗേറ്റിനു പുറത്തുവെച്ച് ദിൽഷാദിനെ കണ്ടപ്പോൾ പെൺകുട്ടിയുടെ പിതാവ് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിൽഷാദിന്റെ തലയ്ക്കാണ് വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ച് ദിൽഷാദ് മരിച്ചു. മുൻ ബി എസ് എഫ് ജവാനാണ് പെൺകുട്ടിയുടെ പിതാവ്.
Discussion about this post