നാഗർകോവിൽ: സ്വർണാഭരണങ്ങൾക്ക് വേണ്ടി അരുംകൊല. നാഗർകോവിലിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന നീച കൃത്യം അരങ്ങേറിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാല് വയസ്സുകാരന്‍ ജോഹന്‍ റിഷിയെ കാണാതായത്. പലയിടത്തും തിരഞ്ഞിട്ടും കാണാതായതോടെ പോലീസില്‍ വിവരം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ അയല്‍ക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ സമീപത്തെ ബാങ്കില്‍ പണയം വെച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുൾ അഴിയുന്നത്.
ജോഹൻ റിഷിയുടെ ബന്ധുക്കൾ ബലം പ്രയോഗിച്ച് ഫാത്തിമയുടെ വീട്ടിൽ കയറി തിരച്ചിൽ നടത്തി. അപ്പോഴാണ് അലമാരയ്ക്കുള്ളില്‍ വായും കൈയ്യും കാലും തുണിയില്‍ കെട്ടിയ നിലയില്‍ കുട്ടിയെ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഫാത്തിമയുടെ വീട് വളയുകയും ഇവരെ കൈയ്യേറ്റം ചെയ്യുകയും ആയിരുന്നു. പൊലീസ് എത്തി ഫാത്തിമയെ കസ്റ്റഡിയിൽ എടുത്തപ്പോഴും നാട്ടുകാരുടെ കലി അടങ്ങിയിരുന്നില്ല. പൊലീസ് കസ്റ്റഡിയിൽ വെച്ചും ഫാത്തിമക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായി.
നാഗർകോവിൽ മണവാളക്കുറിച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോണ്‍ റിച്ചാര്‍ഡ്-സഹായ സില്‍ജ ദമ്പതിമാരുടെ മകന്‍ ജോഹന്‍ റിഷി(4) ആണ് കൊല്ലപ്പെട്ടത്. ജോണ്‍ റിച്ചാര്‍ഡ് വിദേശത്താണ്. സഹായ ജില്‍സയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.
Discussion about this post