ദുബായ്: 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന കൊടും ഭീകകരന്മാരിൽ പ്രമുഖനായ അബൂബക്കർ യുഎഇയിൽ പിടിയിലായി. 257 പേരുടെ മരണത്തിന് ഇടയാക്കുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് അബൂബക്കർ.
പാക് അധീന കശ്മീരിൽ ആയുധ പരിശീലനം നേടിയ അബൂബക്കറാണ് സ്ഫോടനങ്ങൾക്ക് ആവശ്യമായ ആർഡിഎക്സ് ഇന്ത്യയിൽ എഹ്തിച്ചത്. ദുബായിലെ ദാവൂദ് ഇബ്രാഹിമിന്റെ വസതിയിൽ വെച്ച് നടന്ന ഗൂഢാലോചനയിലും ഇയാൾ പങ്കാളി ആയിരുന്നു.
യുഎഇയിലും പാകിസ്ഥാനിലുമായി കഴിഞ്ഞ് വരികയായിരുന്നു അബൂബക്കർ. ഇന്ത്യൻ ഏജൻസികൾ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് യുഎഇ അധികൃതർ ഇയാളെ പിടികൂടിയത്. 2109ലും ഇയാൾ പിടിയിലായിരുന്നു. എന്നാൽ ചില സാങ്കേതിക പിഴവുകൾ കാരണം യുഎഇ അധികൃതരിൽ നിന്നും ഇയാൾ ഊരി പോരുകയായിരുന്നു.
അബൂബക്കറെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചതായാണ് വിവരം. അബൂബക്കർ അബ്ദുൾ ഗഫൂർ ഷെയ്ഖ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ദാവൂദ് ഇബ്രാഹിമിറ്റെ സഹായികളായ മുഹമ്മദ്, മുസ്തദ ദോസ എന്നിവരുടെ കൂട്ടാളിയാണ് അബൂബക്കർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വർണവും വസ്ത്രങ്ങളും ഇന്ത്യയിലേക്ക് കടത്തിയായിരുന്നു ഇയാൾ അധോലോകത്തേക്ക് കടന്നു വന്നത്. 1997ൽ ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നൊട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അബൂബക്കറെ ഇന്ത്യയിൽ എത്തിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചാൽ 29 വർഷത്തെ ഇന്ത്യൻ ഏജൻസികളുടെ കാത്തിരിപ്പിന് വിരാമമാകും.
Discussion about this post