ബംഗലൂരു: കർണാടകയിൽ ഹിജാബ് വിവാദം വർഗീയ വിഷയമായി മാറുന്നു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും അക്രമങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ സ്കൂളുകളും കോളേജുകളും 3 ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു.
വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ- കോളേജ് മാനേജ്മെന്റുകളും കർണാടകയിലെ ജനങ്ങളും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഉഡുപ്പി, ശിവമോഗ, ബംഗാൾകോട്ട് എന്നിവിടങ്ങളിലെ ക്യാമ്പസുകളിൽ സംഘർഷം ഉണ്ടായതും ചിലയിടങ്ങളിൽ പ്രശ്നം തെരുവ് യുദ്ധമായി മാറിയതും കണക്കിലെടുത്ത് പൊലീസും അധികൃതരും ഇടപെടുന്ന സാഹചര്യം ഉണ്ടായിരുന്നു.
അതേസമയം വിഷയത്തിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരുകയാണ്. ഹിജാബ് ധരിച്ചെത്തുന്നത് യൂണിഫോമിന് വിരുദ്ധമാണെന്ന് കാട്ടി ജനുവരിയിൽ ആറ് വിദ്യാർത്ഥിനികളെ പി യു കോളേജ് ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് മതസംഘടനകൾ വിഷയം ഏറ്റെടുക്കുകയായിരുന്നു.
ഹിജാബ് ധരിക്കുന്നവർക്ക് യൂണിഫോമിൽ ഇളവ് നൽകിയാൽ തങ്ങൾക്കും കാവി ഷാൾ ധരിച്ച് ക്ലാസ്സിൽ ഇരിക്കാൻ അനുവാദം വേണമെന്ന് കാട്ടി മറ്റൊരു വിഭാഗം കൂടി രംഗത്ത് വന്നതോടെ വിഷയത്തിൽ വ്യക്തതയുമായി അധികൃതർ രംഗത്തെത്തി. ഹിജാബും കാവി ഷാളും ക്യാമ്പസിൽ ധരിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തതോടെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ നാളെയും വാദം തുടരും.
Discussion about this post