കീവ്: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശി നവീൻ. നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു നവീൻ. സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ ക്യൂ നിൽക്കവെയായിരുന്നു നവീന്റെ ദാരുണാന്ത്യം.
ഖാർകീവിൽ തന്നെയുള്ള ബങ്കറിൽ ആയിരുന്നു നവീൻ കഴിഞ്ഞിരുന്നത്. ഖാർകീവിൽ ഇന്നലെ മുതൽ റഷ്യ ഷെല്ലാക്രമണം ആരംഭിച്ചിരുന്നു. ഷെല്ലാക്രമണം ആരംഭിച്ച സമയം മുതൽ വിദ്യാർത്ഥികളോട് ബങ്കർ വിട്ട് പുറത്തിറങ്ങരുത് എന്ന് ഇന്ത്യൻ എംബസി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ വലിയ തോതിൽ ഷെല്ലാക്രമണം നടക്കുകയായിരുന്നു. ഖാർകീവ് നഗരത്തിലെ ഗവർണർ ഹൗസ് ലക്ഷ്യമിട്ട് റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ട വിവരം ദു:ഖപൂർവം അറിയിക്കുകയാണ്. വിദ്യാർത്ഥിയുടെ കുടുംബവുമായി കേന്ദ്ര സർക്കാർ ബന്ധപ്പെടുന്നുണ്ട്. വിദ്യാർത്ഥിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം റഷ്യൻ അംബാസിഡറുമായും ഉക്രെയ്ൻ അംബാസിഡറുമായും ബന്ധപ്പെട്ടു. ഖാർകീവ് ഉൾപ്പെടെ സംഘർഷ ബാധിതമായ നഗരത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചു. ഇന്ത്യയുടെ ആശങ്കകൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്ന് ഇരു രാജ്യങ്ങളും മറുപടി നൽകി.
Discussion about this post