ഹൈദരാബാദ്: ടോയ്ലറ്റ് കഴുകാൻ ഉപയോഗിക്കുന്ന ഹാർപികും ജലദോഷത്തിനും ശരീര വേദനക്കും ഉപയോഗിക്കുന്ന സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് 73-കാരിയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ചു. സംഭവത്തില്‍ 32-കാരിയായ ഭാര്‍ഗവി എന്ന വീട്ടുജോലിക്കാരി അറസ്റ്റിലായി.
ഹൈദരാബാദ് സെക്കന്ദരാബാദിലെ നച്ചാറത്തെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഹേമാവതി എന്ന വയോധികയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഭാര്‍ഗവിയെ വീട്ടില്‍ ജോലിക്കായി നിയമിച്ചത്. ഹേമാവതിയുടെ മകന്‍ ശശീധര്‍ ലണ്ടനിലാണ്.
ഹേമാവതി കണ്ണില്‍ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇതിന് ഭാർഗവിയും സഹായിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഭാര്‍ഗവി മരുന്നിന് പകരം വെള്ളത്തില്‍ ടോയിലറ്റ് ശുദ്ധീകരിക്കുന്ന ഹാര്‍പിക് ദ്രാവകവും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം ഹേമാവതിയുടെ കണ്ണിൽ ഒഴിച്ച് തുടങ്ങുകയായിരുന്നു.
ഭാർഗവിയുടെ ഏഴ് വയസുകാരിയായ മകളും ഹേമാവതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മിശ്രിതം ഒഴിക്കാൻ തുടങ്ങി കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ഹേമാവതിയുടെ കാഴ്ച മങ്ങി തുടങ്ങി. തുടര്‍ന്ന് മകനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ സമീപത്തെ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. എന്നാൽ രണ്ടു തവണ സമീപത്തെ ആശുപത്രിയില്‍ പോയിട്ടും ഒന്നും കണ്ടെത്താനായിരുന്നില്ല.
പതിയെ ഹേമാവതിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. തുടർന്ന് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ മകന്‍ ഹേമാവതിയെ മറ്റൊരു ആശുപത്രിയിൽ കാണിച്ചു. വിഷ ദ്രാവകം കണ്ണില്‍ വീണതിനെ തുടര്‍ന്നാണ് അന്ധത ബാധിച്ചതെന്ന് പരിശോധനക്ക് ശേഷം ഇവിടുത്തെ ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
തുടർന്ന് ഭാർഗവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭാര്‍ഗവിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. 40000 രൂപയും രണ്ട് സ്വര്‍ണ വളകളും ഒരു സ്വര്‍ണ മാലയും മറ്റ് ആഭരണങ്ങളും മോഷ്ടിച്ചതായി ഇവർ സമ്മതിച്ചു. ബുധനാഴ്ചയാണ് ഭാര്‍ഗവിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post