ഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മാറ്റത്തിനായി വോട്ടു ചെയ്യാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ട് മേഘാലയ ഗവര്‍ണർ സത്യപാല്‍ മല്ലിക്. കര്‍ഷകര്‍ ഒന്നിച്ചു നിന്നാല്‍ ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്നവര്‍ ഓടിയൊളിക്കുമെന്നും ഹരിയാനയിലെ ജിന്‍ഡില്‍ കണ്ട്ല, മാജ്റ ഖാപ് പഞ്ചായത്തുകള്‍ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മല്ലിക് ഓര്‍മിപ്പിച്ചു.
അടുത്ത ആറ് മാസത്തിനകം ഗവര്‍ണറുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ കര്‍ഷകരെ ഒന്നിപ്പിക്കാന്‍ താന്‍ ഉത്തരേന്ത്യയിലുടനീളം പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മാത്രമാണുള്ളത്. റോഡിലിരുന്ന് സമരം നടത്തുന്നതിന് പകരം കര്‍ഷകര്‍ ഒന്നിച്ചുനിന്ന് രാഷ്ട്രീയ ശക്തി നേടണം.
നിങ്ങള്‍ ഒരുമിച്ച് വോട്ടു ചെയ്താല്‍ ഡല്‍ഹിയില്‍ അധികാരത്തിലുള്ളവര്‍ ഒലിച്ചുപോകും. കര്‍ഷകര്‍ യാചകരാണ് എന്നാണ് അധികാരത്തിലിരിക്കുന്നവര്‍ കരുതുന്നത്. അവരുടെ വിളകള്‍ക്ക് യഥാര്‍ഥ വില നല്‍കുന്നില്ല. ഒരുമിച്ചുനിന്ന് സ്വന്തം സര്‍ക്കാറുണ്ടാക്കുക. ഇനിയും വലിയ പദവികള്‍ വേണ്ട. കര്‍ഷക വിഷയത്തില്‍ മിണ്ടാതിരുന്നാല്‍ ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ ആകാമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ ഉപദേശിച്ചത്. അത് വേണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞു. മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചത് പൂര്‍ത്തിയായിട്ടില്ലെന്നും വലിയ ചോദ്യം അവശേഷിക്കുകയാണെന്നും മല്ലിക് പറഞ്ഞു.
Discussion about this post