ന്യൂഡൽഹി :സ്വാതി മലിവാൾ എംപിക്കെതിരെ പരാതി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ. നാടകീയമായ സംഭവവികാസങ്ങൾ, അനധികൃത പ്രവേശനം, വാക്ക് തർക്കം , ഭീഷണിപ്പെടുത്തൽ എന്നിവ ആരോപിച്ചാണ് സ്വാതി മലിവാളിനെതിരെ ് ബൈഭവ് കുമാർ പരാതി നൽകിയിരിക്കുന്നത്.
കുമാർ നൽകിയ പരാതി പ്രകാരം സെക്യൂരിറ്റിയുടെയും സ്റ്റാഫിനെയും എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും അതിക്രമിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയുമായി അപ്പോയ്‌മെന്റ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ അധിക്ഷേപിക്കുകയും സുരക്ഷാ പ്രോട്ടോകോൾ അവഗണിക്കുകയും ചെയ്തുവെന്ന് കുമാർ ആരോപിച്ചു.
കൂടാതെ സ്വാതിയുടെ ഫോൺ കോളുകളും വാട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കണമെന്ന് ബൈഭവ് പരാതിയിൽ ആവശ്യപ്പെട്ടു. അതിനിടെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈലുകളിൽ നിന്ന് അരവിന്ദ് കേജ്രിവാളിന്റെ ചിത്രങ്ങൾ സ്വാതി നീക്കം ചെയ്തു. നേരത്തെ എക്‌സിലും ഫേസ്ബുക്കിലും എല്ലാം സ്വാതിയുടെ പ്രൊഫൈൽ ചിത്രം അഴിക്കുള്ളിൽ നിൽക്കുന്ന കെജ്രിവാളിന്റെ ഫോാട്ടോ ആയിരുന്നു . ഇത് മാറ്റി കറുത്ത പശ്ചാത്തലമുള്ള പ്രൊഫൈൽ ചിത്രം ആക്കി.
ബൈഭവ് കുമാറിൽ നിന്നും താൻ നേരിടേണ്ടി വന്നത് ക്രൂരപീഠനമാണെന്നും സ്വാതി മലിവാൾ കഴിഞ്ഞ ദിവസം പോലീസിൽ മൊഴിനൽകി. നെഞ്ചിലും വയറ്റിലും ഇടുപ്പിലുമുൾപ്പെടെ ബൈഭവ് ചവിട്ടിയിരുന്നു. കെജ്രിവാളിന്റെ വീട്ടുമുറ്റത്ത് ഇരുന്ന് താൻ ഒരുപാട് കരഞ്ഞിരുന്നെന്നും സ്വാതി പോലീസിന് നൽകിയ മൊഴിൽ പറയുന്നു. മർദ്ദിക്കരുതെന്ന് താൻ ബൈഭവിനോട് ഒരുപാട് തവണ പറഞ്ഞെങ്കിലും മർദ്ദനം നിർത്താൻ തയ്യാറായില്ല, പിന്നീട് അവിടെയുള്ള ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി പറഞ്ഞു
കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കെജ്രിവാളിന്റെ സഹായി ബിഭാവ് കുമാറിനായി ഡൽഹി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലാണ് എന്നാണ് സൂചന.











