പാട്ന: ബിഹാര്‍ നിയമസഭയിലെ മൂന്ന് വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നു. ഇതോടെ ബിഹാര്‍ നിയമസഭയിലെ വി ഐ പി അംഗബലം പൂജ്യമായി.
2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, നാല് വി ഐ പി എംഎല്‍എമാരായിരുന്നു വോട്ടെടുപ്പില്‍ വിജയിച്ച് നിയമസഭയില്‍ എത്തിയിരുന്നത്. അവരില്‍ ബൊച്ചാഹയില്‍ (മുസാഫര്‍പൂര്‍) നിന്നുള്ള മുസാഫിര്‍ പാസ്വാന്‍ 2021 നവംബറില്‍ മരണപ്പെട്ടിരുന്നു. മൂന്ന് വിഐപി എം എല്‍ എമാര്‍ കൂടി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ നിയമസഭയില്‍ ബി ജെ പിയുടെ ആകെ അംഗബലം 77 ആയി. ഇതോടെ സഭയില്‍ ബി ജെ പി ഏറ്റവും വലിയ കക്ഷിയായി മാറി. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 75 എംഎല്‍എമാരുള്ള ആര്‍ ജെ ഡിയായിരുന്നു ഒന്നാമത്. ജെഡിയുവിന് 45ഉം കോണ്‍ഗ്രസിന് 19ഉം ഇടതുപാര്‍ട്ടികള്‍ക്ക് 15ഉം എംഎല്‍എമാരാണ് ബിഹാര്‍ നിയമസഭയിലുള്ളത്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ 57 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മുകേഷ് സഹാനിയാണ് വി ഐ പിയെ നയിക്കുന്നത്. ഏപ്രില്‍ 12 ന് നടക്കാനിരിക്കുന്ന ബൊച്ചാഹ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ബേബി കുമാരിക്കെതിരെ ഗീതാ ദേവിയെയും അദ്ദേഹം സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ജൂലൈയില്‍ കാലാവധി തീരുന്ന എം എല്‍ സിയാണ് സഹാനി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരില്‍ മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.
രാജു സിംഗ് (സാഹെബ്ഗഞ്ച്), സ്വര്‍ണ സിംഗ് (ഗൗര ബൗറാം), മിശ്രിലാല്‍ യാദവ് (അലിനഗര്‍) എന്നിവരാണ് സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ഉപമുഖ്യമന്ത്രിമാരായ തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്.
“ഞങ്ങള്‍ നേരത്തെ ബി ജെ പിയിലായിരുന്നു, ഞങ്ങളുടെ പാര്‍ട്ടി നേതാവ് മുകേഷ് സഹാനി ബൊച്ചാഹ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍, ഞങ്ങള്‍ ബി ജെ പിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു” രാജു സിംഗ് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് രണ്ട് പാര്‍ട്ടി എം എല്‍ എമാരും ഇത് തന്നെയാണ് വ്യക്തമാക്കിയത്.
Discussion about this post