ലഖ്നൗ: ഉത്തർ പ്രദേശിലെ മദ്രസകളിൽ ദേശീയ ഗാനം നിർബ്ബന്ധമാക്കി. ഇനി മുതൽ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കണം. രാവിലെയുള്ള ഈശ്വര പ്രാർത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനവും ആലപിച്ചതിന് ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കാവൂ എന്ന് യുപി മദ്രസ എജ്യുക്കേഷൻ ബോർഡ് വ്യക്തമാക്കി.
കുട്ടികൾ രാജ്യസ്‌നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് ദേശീയ ഗാനം ആലപിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി. എല്ലാ വർഷവും വാർഷിക പരീക്ഷ നടത്തും. ഈ വർഷത്തെ പരീക്ഷ മേയ് 14 മുതൽ ആരംഭിക്കും. പാഠ്യപദ്ധതിയിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്താനും തീരുമാനമായി.
അടുത്ത അദ്ധ്യയന വർഷം മുതലാണ് എജ്യുക്കേഷൻ ബോർഡിന്റെ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുക. കുട്ടികളിൽ രാജ്യസ്‌നേഹവും, സംസ്‌കാരത്തോടുള്ള മമതയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കിയതെന്ന് മദ്രസ ബോർഡ് അദ്ധ്യക്ഷൻ ഇഫ്ക്ഹർ അഹമ്മദ് ജാവേദ് പറഞ്ഞു.
Discussion about this post