മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്‌മാനെയുമാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്നാണ് ഇവർ പിടികൂടിയിലായത്. ആറു മാസം മുൻപാണ് ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്ന് പരിചയപ്പെട്ട് അടുപ്പത്തിലായത്.
രണ്ടുവീതം പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് ഇരുവരും ബൈക്കിലാണ് നാടുവിട്ടത്. തുടർന്ന് രണ്ടുപേരുടെയും ബന്ധുക്കൾ ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. ഇതോടെ വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവ് മടങ്ങിവന്ന് കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഷഹാന ഷെറിന്റെ പിതാവിന്റെ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകൾ പരിശോധിച്ചതിൽ കമിതാക്കൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെത്തി. പിന്നാലെ ഇവർ ഒളിവിൽ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത കമിതാക്കൾക്കെതിരെ പോലീസ് ജുവനൈൽ ജസ്റ്റിസ് പ്രകാരമാണ് കേസെടുത്തത്.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ എസ് ഐ ബഷീർ, എ എസ് ഐ കൃഷ്ണദാസ് പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ അനീഷ് ചാക്കോ, ദിനേഷ്, മുഹമ്മദ് സലീം. എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
Discussion about this post