ഗോരഖ്പുർ: ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ നടന്നത് ഭീകരാക്രമണമെന്ന് ഉത്തർ പ്രദേശ് സർക്കാർ. ആക്രമണത്തിന് പിന്നിൽ ഗുരുതരമായ ഗൂഢാലോചന നടന്നതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകി.
ഗോരഖ്നാഥ് ക്ഷേത്രത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഞായറാഴ്ച രാത്രിയാണ് അഹമ്മദ് മുർത്താസ അബ്ബാസി എന്ന കെമിക്കൽ എഞ്ചിനീയർ ആക്രമണം നടത്തിയത്. അക്രമി അരിവാളുമായി ഉദ്യോഗസ്ഥരെ തുടർച്ചയായി ആക്രമിക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
ഉത്തർ പ്രദേശ് പ്രവിശ്യാ സേനയിലെ രണ്ട് സുരക്ഷാ ഭടന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംഭവം ഭീകരാക്രമണം ആണെന്ന് വ്യക്തമായതെന്ന് ഉത്തർ പ്രദേശ് ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ കടന്ന് ആക്രമണം നടത്തുക എന്നതായിരുന്നു അക്രമിയുടെ ലക്ഷ്യം. എന്നാൽ സുരക്ഷാ ജീവനക്കാരുടെ ധീരമായ ഇടപെടലാണ് അയാളെ അതിൽ നിന്നും തടഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കി.
Discussion about this post