ലഖ്നൗ: ഗോരഖ്നാഥ് ക്ഷേത്ര ആക്രമണ കേസ് പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെ കോടതിയിൽ ഹാജരാക്കി. ഗോരഖ്പൂർ അഡീഷണൽ ചീഫ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇയാളെ ഹാജരാക്കിയത്. ഏപ്രിൽ 6നായിരുന്നു പ്രതി ഉത്തർ പ്രദേശിലെ ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്.
കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ ഉത്തർ പ്രദേശ് ഭികര വിരുദ്ധ സേന ആസ്ഥാനത്തേക്ക് കൊണ്ടു പോയി. ഇതിന് മുൻപ് ഇയാളെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫൊറൻസിക് പരിശോധനക്ക് അയച്ചു.
അതേസമയം മകന് മാനസികരോഗം ആണെന്ന് വാദിച്ച് മുർത്താസയുടെ പിതാവ് രംഗത്ത് വന്നു. ഐഐടി വിദ്യാർത്ഥിയായിരുന്ന ഇയാൾ ക്ഷേത്രം ആക്രമിക്കുന്നതിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിച്ചിരുന്നു. ഇയാൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐസിസിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായും ഉത്തർ പ്രദേശ് പൊലീസും ഭീകരവിരുദ്ധ സേനയും പിന്നീട് സ്ഥിരീകരിച്ചിരുന്നു.
അബ്ബാസി 2016ൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് തീവ്രവാദത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. 2017-2018 കാലഘട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിന്റെ ഭാഗമായി നിരവധി തവണ ഇയാൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇവ പരാജയപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ ചില മലയാളികളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. അവർ വഴി സിറിയയിലേക്ക് കടക്കാനും ഇയാൾ പദ്ധതി ഇട്ടിരുന്നതായി ഭീകരവിരുദ്ധ സേന വ്യക്തമാക്കി.
എൻ ഐ എ സംശയിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള 16 പേരുടെ കൂട്ടത്തിൽ മുർതാസയുടെ പേരും ഉള്ളതായി ഭീകരവിരുദ്ധ സേന സംശയം പ്രകടിപ്പിച്ചിരുന്നു. ശഹീദ് ആകാനുള്ള ആഗ്രഹമാണ് ക്ഷേത്രത്തിലെ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.
അഹമ്മദ് മുർത്താസ അബ്ബാസി ബോംബെ ഐഐടി ബിരുദധാരിയാണെന്നും ഇയാൾ തീവ്ര ഇസ്ലാമികവാദിയാണെന്നും ഉത്തർ പ്രദേശ് പൊലീസ് വിശദീകരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും ഇയാൾ ഓൺലൈനിലൂടെ സ്ഥിരമായി വായിച്ചിരുന്നു.
സാമ്പത്തികമായും സാമൂഹികമായും മികച്ച ജീവിത നിലവാരം പുലർത്തുന്ന കുടുംബത്തിലെ അംഗമാണ് മുർത്താസ. ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്ട്വെയർ വിദഗ്ധനായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ഇവിടെ വെച്ച് ഒരു മൊബൈൽ ആപ്പ് പോലും ഇയാൾ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അഹമ്മദ് മുർത്താസ അബ്ബാസി മതവിശ്വാസം കൂടുതൽ ഉള്ള ആളായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മതപരമായ എല്ലാ അനുഷ്ഠാനങ്ങളിലും കൃത്യമായി പങ്കെടുത്തിരുന്ന ഇയാൾ ആത്മീയ പ്രഭാഷണം കേൾക്കുന്നതിനായി മിക്ക ദിവസങ്ങളിലും കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്നുവെന്നും മദ്രസയിലെ സമർത്ഥനായ വിദ്യാർത്ഥി ആയിരുന്നുവെന്നുമുള്ള മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഗൊരഖ്പുർ ക്ഷേത്രത്തോട് ബന്ധപ്പെട്ടുള്ള ഗൊരഖ്നാഥ് മഠത്തിന്റെ മഠാധിപതി എന്നതും ഇയാൾ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നു എന്നതിന്റെ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Discussion about this post