ഡല്‍ഹി: റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ലോകരാജ്യങ്ങളുടെ സാമ്പത്തികനിലയെ സാരമായി ബാധിച്ചു തുടങ്ങിയെങ്കിലും ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. എന്നാല്‍, രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും, കോവിഡിനു ശേഷം തൊഴില്‍ മേഖലയിലെ അസന്തുലിതാവസ്ഥയും, വളര്‍ച്ചയില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022-ല്‍ ആഗോള സമ്പദ് വ്യവസ്ഥ 3.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പെക്‌ട്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കോവിഡില്‍ നിന്ന് മോചനം നേടാനുള്ള സാമ്പത്തിക ശ്രമങ്ങളെ ഉക്രൈനിലെ യുദ്ധം പിന്നോട്ടടിച്ചതായും ആഗോളതലത്തില്‍ ഇന്ധനവില കൂടിയത് പണപ്പെരുപ്പ സമ്മര്‍ദ്ദം രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ‘വികസ്വര മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2022-ല്‍ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, 2021-ലെ വളര്‍ച്ച 8.8 ശതമാനത്തിന് താഴെയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനമാകുമെന്നാണ് നിഗമനമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Discussion about this post