കാളിയമ്പി : Facebook In
അപ്രിയ സത്യമാണ് പറയാൻ പോകുന്നത്. സത്യം എപ്പോഴെന്കിലും ചെരുപ്പിട്ട് വരണമല്ലോ.
✒️ കാളിയമ്പി
കേരളത്തിലെ പ്രമുഖ കറിപ്പൊടി, മസാല ബ്രാൻ്റുകളെല്ലാം ഭീകര വൃത്തികെട്ടവൻമാരാണ്, വലിയ മായം കലർത്തി ഭക്ഷണം വിൽക്കുന്നു, ലാഭം ഉണ്ടാക്കാൻ നിറം കലർത്തുന്നു ലാഭത്തിനായി കാൻസർകാരിണികളായ കെമിക്കൽ കലർത്തി മനപ്പൂർവം ജനങ്ങളെ കൊന്നൊടുക്കുന്നു തുടങ്ങിയ വലിയ പ്രചരണമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാണുന്നത്. സകല ബ്രാൻഡ് കറിപ്പൊടിക്കാരും ഒരുപോലെ ഇങ്ങനെ ജനങ്ങളെ കൊല്ലാൻ കൊട്ടേഷൻ എടുത്തിരിക്കുകയാണോ എന്ന് സംശയിച്ചാണ് രേഖകൾ ഒന്ന് നോക്കിയേക്കാം എന്ന് കരുതിയത്. അവരും മനുഷ്യരാണല്ലോ.
കോർപ്പറേറ്റ് ഗ്രീഡ് എന്നൊക്കെ പറയുമ്പോഴും കേരളത്തിൽ ഇന്ന് ബാക്കിയുള്ള ചുരുക്കം വ്യവസായങ്ങളിൽ ബാക്കിയായത്, മനുഷ്യരെ കഴിഞ്ഞ് കേരളത്തിൽ നിന്ന് ഏറ്റവും കയറ്റി വിടുന്ന ഒരു കയറ്റുമതി സാധനം എന്ന നിലയ്ക്ക് ഒന്ന് നോക്കേണ്ട ആവശ്യമുണ്ടല്ലോ.
സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വിവരാവകാശ രേഖ പ്രകാരം താഴെപ്പറയുന്ന സംയുക്തങ്ങളാണ് ഈ കറിപ്പൊടികളിൽ കണ്ടത്തിയത്.
Ethion
Chlorpyriphos
Bifenthrin
Fenpropathrin,
Quinalphos
Malathion
Profenofos
DDE(PP)
Cypermethrin
Caramoisine
Sunset yellow FCF(C.1 15985)
Colour FCF(C.1 No 15985)
ഇതിൽ ഒന്നും മായങ്ങളല്ല.
അവസാനത്തെ രണ്ടെണ്ണം ഒഴിച്ച് ബാക്കി എല്ലാം കീടനാശിനിളോ ഷഡ്പദനാശിനികളോ ആണ്. ഇതൊന്നും കറിക്കൂട്ട് കമ്പനികൾ ചേർക്കുന്നതല്ല. കർഷകർ വയലിൽ അടിക്കുന്നതാണ്. ഇതിൽ നല്ല വീര്യമുള്ളതും വീര്യമില്ലാത്തതുമായ അനേകം വിഷങ്ങളുണ്ട്.
ഈ കീടനാശിനികളോ ഷഡ്പദ നാശിനികളോ ഉപയോഗിക്കാതെ ഇന്നത്തെ അവസ്ഥയിൽ ലാഭത്തിന് കൃഷി ചെയ്യുക ഏതാണ്ട് അസാദ്ധ്യമാണ്. ജെവക്കൃഷി ചിലരെങ്കിലും പരീക്ഷിച്ച് വിജയിച്ചവരുണ്ട് എന്നത് സത്യമാണ്. എന്നാലും ആ കൃഷിക്ക് വേണ്ടി വരുന്ന അധിക വില നൽകാൻ ഉപഭോക്താവ് പലപ്പോഴും തയ്യാറല്ല. മത്സരാധിഷ്ഠിതമായ കമ്പോളത്തിൽ പരമാവധി വിളവ് ലഭിക്കാൻ കർഷകന് കീടനാശിനികൾ ഉപയോഗിക്കാതെ തരമില്ല.
എന്നാൽ ഈ കീടനാശിനികൾ തോന്നിയവാസം പോലെയാണോ കർഷകൻ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്താൻ ഗവൺമെൻ്റിന് മാത്രമേ കഴിയൂ. ഏത് കീടബാധക്ക് ഏത് കീടനാശിനി, എത്ര അളവിൽ, വിളവെടുപ്പിന് എത്ര നാൾ മുന്നേ പ്രയോഗിക്കണം എന്നെല്ലാം ശാസ്ത്രീയമായി പഠിച്ച് അത് കൃത്യമായി പ്രയോഗത്തിൽ വരുത്താൻ ഗവൺമെൻ്റ് സംവിധാനങ്ങൾക്ക് കഴിയണം.
ഈ കീടനാശിനികൾ എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും ഏറിയോ കുറഞ്ഞോ ഉണ്ടാകും. പാചകം ചെയ്യുമ്പോൾ ആ താപത്തിൽ ചില കീടനാശിനികൾ വിഘടിച്ച് പോയേക്കാം. എല്ലാം അങ്ങനെ പോകണം എന്നൊന്നുമില്ല. കീടനാശിനികളുടെ അംശം ഭക്ഷണത്തിൻ ഉണ്ടാകരുത് എന്ന് ഗവൺമെൻ്റ് നിരോധനം ഒന്നുമില്ല. ഇത് ഇത്ര അളവിൽ കൂടുതലുണ്ടാവരുത് എന്നത് മാത്രമേ അവർ നിഷ്കർഷിച്ചിട്ടുള്ളൂ. ആ അളവിൽ കൂടുതൽ ഉണ്ടായാൽ മാത്രമേ മനുഷ്യന് അത് ദോഷം ചെയ്യൂ എന്ന് വിവിധ ഗവേഷണങ്ങൾ വഴി ഉറപ്പായി കണ്ടെത്തിയിട്ടാണ് ആ അളവ് നിഷ്കർഷിച്ചിട്ടുള്ളത്.
ഇതിൽ അരശി, അൻപ് എന്നിവരുടെ ചിക്കൻ മസാലയിൽ മാത്രമാണ് മായം എന്ന് പറയാവുന്ന എന്തെങ്കിലും കണ്ടിട്ടുള്ളത്. Sunset yellow എന്ന കളർ ആണത്. ചിക്കൻ മസാലയിൽ കളർ ചേർക്കേണ്ട ഒരു കാര്യവും ഇല്ലാതിരിക്കേ അതൊരു അനാവശ്യ മായം തന്നെയാണ്. മാത്രവുമല്ല നല്ല മഞ്ഞളിൽ നിന്ന് അത്യാവശ്യം ആ നിറം ലഭിക്കുകയും ചെയ്യും. അപ്പോഴും Sunset yellow നിരോധിച്ചിട്ടില്ല ഇന്ത്യയിൽ. അത് നിരോധിക്കേണ്ടതാണ് എന്നാണ് വ്യക്തിപരമായ അഭിപ്രായം.
അതുപോലെ രസകരമായ ഒരു കാര്യം കണ്ടത് മലയോരം കമ്പനിയുടെ മുളക് പൊടിയിലാണ്. സാധാരണ കീടനാശിനികൾ കൂടാതെ DDE(PP) എന്ന സാധനവും അതിൽ കാണുന്നുണ്ട്. ഡൈക്ലോറോ ഡൈഫിനൈൽ ഡൈക്ലോറോ എഥിലീൻ എന്ന ആ സംയുക്തം DDT യുടെ ഉപോൽപ്പന്നമാണ്. അതായത് ആ മുളക് വളർത്തിയപ്പോഴോ ഉണക്കിയപ്പോഴോ DDT ഉപയോഗിച്ചിരിക്കുന്നു എന്നാണതിനർത്ഥം. മലയോരംകാർ എവിടന്ന് മുളക് വാങ്ങിയാലും അവനെ കുനിച്ച് നിർത്തി ഇടി കൊടുക്കണം. കാരണം DDT കാർഷികാവശ്യത്തിന് നിരോധിച്ച വസ്തുവാണ്. അത് ഇന്നും ഉപയോഗിക്കുന്നു എന്ന് വരുന്നത് നിരോധനം കിട്ടാവുന്ന കാര്യമാണ്.
വൻകിടക്കാർ പോട്ടെ. നിങ്ങൾ ഒരു കറിപ്പൊടി മസാല ചെറുകിട വ്യവസായം ചെയ്യാനാഗ്രഹിക്കുന്ന ഒരാളാണെങ്കിൽ എന്ത് ചെയ്യും? മാർക്കറ്റിൽ ചെല്ലുന്നു. അത്യാവശ്യം ഗുണമേൻമയുണ്ട് എന്ന് നമുക്ക് തോന്നുന്ന മുളകും മഞ്ഞളുമെല്ലാം മൊത്തവ്യാപാരിയിൽ നിന്ന് വാങ്ങുന്നു. അത് കഴുകിയുണക്കി മില്ലിലിട്ട് പൊടിച്ച് പല പൊടികൾ നമ്മുടെ പാകത്തിന് കൂട്ടിച്ചേർത്ത് മസാലക്കൂട്ടുണ്ടാക്കുന്നു. പാക്ക് ചെയ്ത് വിറ്റഴിക്കുന്നു. അല്ലേ?
ഇതിൽ മേൽപ്പറഞ്ഞ കീടനാശിനികൾ ഉണ്ടോ ഇല്ലയോ എന്ന് നിങ്ങളെങ്ങനെ അറിയും? ഗവൺമെൻ്റ് മാർക്കറ്റിൽ വിൽക്കുന്ന മൊത്തവ്യാപാര സാധനങ്ങളിൽ ഈ കീടനാശിനികൾ അനുവദനീയ അളവിലാണ് എന്ന് ഉറപ്പാക്കാതെ വിറ്റാൽ നിങ്ങൾ കുറ്റക്കാരനാകുന്നതെങ്ങനെ? കർഷകന് വയലിൽ തോന്നിയവാസം മാതിരി കീടനാശിനികൾ കോരിയൊഴിക്കാൻ ഒരു മേൽനോട്ടവും ഇല്ലാതിരിക്കേ അവരെ വിശ്വസിച്ച് സാധനം വാങ്ങുന്ന നിങ്ങളെങ്ങനെ കുറ്റക്കാരനാകും?
ഇനി നമ്മൾ സ്വയം മസാലകൾ വറുത്ത് പൊടിച്ച് സ്വയം ഉപയോഗിച്ചോളാം എന്ന് വച്ചോളൂ. നടക്കില്ല. കാരണം വൻകിട കമ്പനികളുടെ മസാലകളിൽ ഉള്ളതിനേക്കാൾ പതിൻമടങ്ങ് കൂടുതലായിരിക്കും കടയിൽ നിന്ന് നിങ്ങൾ വാങ്ങുന്ന പലവ്യഞ്ജനങ്ങളിൽ ഉള്ള കീടനാശിനി അളവ്. കാരണം എന്താണെന്നോ? വൻകിട കമ്പനികൾ ഈ സാധനം കയറ്റുമതി ചെയ്യുന്നുണ്ട്. അനുവദനീയ അളവിൽ കൂടുതൽ കീടനാശിനി കണ്ടാൽ അവരുടെ ലക്ഷക്കണക്കിന് കിലോ സാധനം സിന്ധു സമുദ്രത്തിൽ താഴ്ത്തേണ്ടി വരും. മാത്രവുമല്ല കേരളത്തിൽ മോശം സാധനം വിറ്റാലും അന്താരാഷ്ട്ര brand value ൽ ഇടിവ് സംഭവിക്കും. ലണ്ടനിലും കുണ്ടിടാംകുഴിയിലും മലയാളി തന്നെയാണല്ലോ ഇത് വാങ്ങേണ്ടത്. അതു കൊണ്ട് വൻകിട കമ്പനികൾ സാധനം വാങ്ങുമ്പോൾ അത് കുറേയൊക്കെ പരിശോധിച്ചിട്ടേ വാങ്ങൂ. അത് ചിലപ്പോഴെന്കിലും കാര്യക്ഷമമാകാത്തപ്പോഴാണ് ഇത്തരത്തിൽ കേസുകൾ വരുന്നത്..
എന്നാൽ ചെറുകിടക്കാർക്ക് അത് പരിശോധന ചെയ്യാൻ വേണ്ട പരീക്ഷണശാലകളും മറ്റും പരിപാലിക്കുന്നത് പ്രായോഗികമായ കാര്യമല്ല. അവൻ ചന്തയിൽ പോയി നോക്കിയും മണത്തും രുചിച്ചുമൊക്കെ നോക്കി വാങ്ങുകയേ രക്ഷയുള്ളൂ. അതുകൊണ്ടാണ് ആ പട്ടികയിലെ ചെറുകിട ബ്രാൻഡുകളിൽ നിങ്ങൾ കൂടുതൽ കീടനാശിനികൾ കാണുന്നത്.
ഓർക്കുക, ചെറിയ അളവിൽ കീടനാശിനികൾ ഉപഭോക്താവിന് വലിയ ഭീഷണിയല്ല. കീടനാശിനികൾ കൊണ്ടുള്ള വലിയ അസുഖങ്ങൾ നാം സാധാരണ കാണുന്നത് അത് ഉപയോഗിക്കുന്ന കർഷകരിലും വലിയ ഫാമുകളുടെ അടുത്ത പ്രദേശങ്ങളിൽ താമസിക്കുന്ന, കാസർകോട്ടെ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങൾ പോലെയുള്ള പ്രദേശങ്ങളിലെ മനുഷ്യർക്കുമാണ്. അതൊക്കെ കൊണ്ട് തന്നെ കീടനാശിനികൾ പരമാവധി സൂക്ഷിച്ചുപയോഗിക്കേണ്ടതുണ്ട്. കേരള ഗവൺമെൻ്റാണ് കാസർകോട്ട് എൻ്റോസൾഫാൻ കോരിയൊഴിച്ചത് എന്ന് മറക്കരുത്. സാധാരണ കർഷകരല്ല.
കീടനാശിനികൾ ഒട്ടും ഇല്ലാതെ ഭക്ഷണം വേണമെങ്കിൽ നഷ്ടം സഹിച്ച് ജൈവകൃഷി ചെയ്ത് കാർഷികോൽപ്പന്നക്കൾ ഉണ്ടാക്കുക. കർഷകന് വരുന്ന ആ നഷ്ടം സഹിക്കാൻ ഉപഭോക്താവെന്ന നിലയിൽ ഈ സാധനങ്ങൾക്കെല്ലാം ഇരട്ടി വില കൊടുത്ത് വാങ്ങാൻ തയ്യാറാവുക.
എന്നാൽ അനുവദനീയ അളവിലധികം കീടനാശിനികൾ കണ്ടെത്തിയെങ്കിൽ മസാലക്കമ്പനികൾ ഇന്ന് അനുഭവിക്കുന്ന നാണക്കേടും മാനക്കേടും കച്ചവട നഷ്ടവും നല്ല കാര്യമാണ്. കാരണം ആ നഷ്ടം കാരണം അവർ നാളെ കീടനാശിനിയുടെ അവള് പരിശോധന കർശനമാക്കും. തോന്നിയവാസം മാതിരി കീടനാശിനി കോരിയൊഴിക്കുന്ന കർഷകന് വിൽപ്പന കുറയും. അടുത്ത തവണ കൂടുതൽ ബുദ്ധിപൂർവം കീടനാശിനി പ്രയോഗിക്കാൻ അവൻ ശ്രമിച്ചേക്കാം. After all കമ്പോളത്തിലുപരി മാറ്റൊരു ശക്തിയുമില്ല. ആ ശക്തിയെ കാര്യക്ഷമമായി പ്രയോഗിക്കാൻ ഉപഭോക്താവ് പഠിക്കാത്തയിടത്തോളം ഇതൊക്കെ ഇങ്ങനെ നടക്കും.
ഇതെഴുതിയത് കറിപ്പൊടിക്കമ്പനിക്കാരെ രക്ഷിക്കാനല്ല.അവർ അസംസ്കൃത വസ്തുക്കൾ വാങ്ങിയപ്പോൾ ശ്രദ്ധിക്കണമായിരുന്നു. എന്നാൽ കമ്പോളത്തിൽ കിട്ടുന്ന മഞ്ഞളും മുളകുമാണ് അവർ വാങ്ങിയത്. ഇതേ മഞ്ഞളും മുളകുമാണ് ഇതിലും കൂടുതൽ കീടനാശിനിയോടെ നമ്മളും വില കൊടുത്ത് വാങ്ങുന്നത്. തോന്നിയവാസം മാതിരി വിഷം കയറ്റി ഉണ്ടാക്കിയ പാക്ക് ചെയ്യാത്ത പലവ്യഞ്ജനങ്ങൾ വിൽക്കുന്നത് തടയാൻ ഗവൺമെൻ്റ് സംവിധാനങ്ങൾ കാര്യക്ഷമമായില്ലെങ്കിൽ കിച്ചൻ ട്രഷേർസോ, നിറപറയോ, ബ്രാഹ്മിൺസോ വേണ്ടെന്ന് വച്ചിട്ട് ഒരു കാര്യവുമില്ല എന്ന് പറയാനാണ് ഈ കുറിപ്പ്.
Discussion about this post