ന്യൂയോർക്ക് : അമേരിക്കയിൽ വളർന്ന തൻറെ മകൻ മിഡിൽ ഈസ്റ്റിലെ ഒരു യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് സ്വഭാവത്തിൽ മാറ്റമുണ്ടായതെന്ന് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മേതറിന്റെ അമ്മ സിൽവാന ഫർദോസ്. ലബനനിലേക്കാണ് മകൻ പോയതെന്നും സിൽവാന ഫർദോസ്. ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘‘2018ലാണ് ഹാദി ലബനനിലെത്തി പിതാവിനെ സന്ദർശിച്ചത്. തിരിച്ചെത്തിയ ഹാദിയുടെ സ്വഭാവം പൂർണമായും മാറി. പഠനം പൂർത്തിയാക്കി ജോലിക്ക് ശ്രമിക്കുന്നതിന് പകരം വീട്ടിലെ താഴത്തെ നിലയിലുള്ള മുറിയിൽ ഒതുങ്ങിക്കൂടി. വളരെയേറെ സംസാരിച്ചിരുന്ന മകൻ വളരെ അന്തർമുഖനായി കാണപ്പെട്ടു. മാസങ്ങളോളം തന്നോടോ സഹോദരിയോടോ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക് പ്രവേശിക്കുന്നത് പോലും വിലക്കി. പകൽ ഉറങ്ങുകയും രാത്രിയിൽ ഉണരുകയുമായിരുന്നു പതിവ്.
ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിലെ വീട്ടിൽ എഫ്ബിഐ ഏജന്റുമാർ റെയ്ഡ് നടത്തിയപ്പോൾ, ആണ് മകൻ പ്രശസ്ത എഴുത്തുകാരൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം അറിഞ്ഞത്. വാർത്ത അറിഞ്ഞതോടെ സിൽവാന ഫർദോസ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കമ്പ്യൂട്ടർ, പ്ലേസ്റ്റേഷൻ , പുസ്തകങ്ങൾ, കത്തികൾ, ബ്ലേഡുകൾ മൂർച്ച കൂട്ടുന്നതിനുള്ള ഉപകരണം എന്നിവയുൾപ്പെടെ എഫ്ബിഐ ഏജന്റുമാർ മകന്റെ റൂമിൽ നിന്ന് പിടിച്ചെടുത്തതായി ഫർദോസ് പറഞ്ഞു. തന്റെ മകൻ റുഷ്ദിയുടെ പുസ്തകം എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ല. എന്നാൽ യാത്രയ്ക്ക് ശേഷം അവൻ കൂടുതൽ മതവിശ്വാസിയായതായ തനിക്ക് മനസ്സിലായി. മുസ്ലീം മതവിദ്യാഭ്യാസം നൽകാത്തതിന് അവൻ തന്നോട് കയർത്തു സംസാരിച്ചതായും സിൽവാന പറഞ്ഞു.
അവന് ഇതുപോലൊരു ക്രൂരത ചെയ്യാൻ കഴിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവൻ വളരെ നിശബ്ദനായിരുന്നു, എല്ലാവർക്കും അവനെ ഇഷ്ടമായിരുന്നു.എങ്കിലും ഇനി അവനോട് വീണ്ടും സംസാരിക്കാൻ ഞാൻ മെനക്കെടില്ല. അവന്റെ പ്രവൃത്തികൾക്ക് അവൻ ഉത്തരവാദിയാണ്. ഹാദിയുമായി യാതൊരു ബന്ധവും പുലർത്താൻ ഞാനിനി ആഗ്രഹിക്കുന്നില്ല. എനിക്ക് രണ്ട് കുട്ടികൾകൂടിയുണ്ട്. അവരുടെ സംരക്ഷണം ഉറപ്പാക്കണം’’– ഫർദോസ് പറഞ്ഞു. ലബനൻ സ്വദേശികളാണ് ഹാദിയുടെ രക്ഷിതാക്കൾ .
പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ് ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിക്കു കുത്തേറ്റത്. വേദിയിലേക്കു പാഞ്ഞെത്തിയ ഹാദി മേതർ റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post